‘പത്താന്‍’ ഗുജറാത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ബജ്‌റംഗ്ദള്‍

റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഷാരൂഖ് ചിത്രം പത്താന് നേരെ ഭീഷണിയുമായി വീണ്ടും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍. ചിത്രം ഗുജറാത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല എന്നാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പറയുന്നത്.

സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയാലും ചിത്രം സംസ്ഥാനത്ത് റിലീസ് ചെയ്യാന്‍ അനുവദിക്കില്ല. സിനിമയുടെ റിലീസിനെതിരെ സംഘം മാള്‍ നശിപ്പിക്കുകയും പോസ്റ്ററുകള്‍ നശിപ്പിക്കുകയും പ്രതിഷേധങ്ങള്‍ നടത്തി കോലം കത്തിക്കുകയും ചെയ്തതിന് പിന്നാലെയാണ് പുതിയ ഭീഷണി.

എന്നാല്‍, ‘ഈ നടപടിയെ പൂര്‍ണ്ണമായും അപലപിക്കുന്നു. ഈ രാജ്യം ഒരു ഭരണഘടന, ഒരു നിയമം, നടപ്പിലാക്കുന്ന ഏജന്‍സികള്‍ എന്നിവയ്ക്ക് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ കടമയാണ്. അധികൃതരില്‍ നിന്ന് സിനിമ സെന്‍സര്‍ ചെയ്ത് അംഗീകാരം ലഭിച്ചു. അതില്‍ കൂടുതല്‍ ഒന്നും ആവശ്യമില്ല. സര്‍ക്കാര്‍ നല്‍കിയ നിയമപരമായി അനുമതിക്ക് ശേഷം സിനിമ റിലീസ് ചെയ്യേണ്ടത് ഒരു ചലച്ചിത്ര നിര്‍മ്മാതാവിന്റെ അവകാശമാണ്. ആര്‍ക്കെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അവര്‍ക്ക് കോടതിയില്‍ പോകാം, അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടാന്‍ കോടതികളുണ്ട്, ഇതിന് മുമ്ബ് ‘പത്മാവത്’, ‘ഉഡ്താ പഞ്ചാബ്’ എന്നീ സിനിമകളില്‍ സംഭവിച്ചതും ഞങ്ങള്‍ കണ്ടതാണ്. ഇതൊരു സ്ഥിരം ശീലമായി മാറിയിരിക്കുകയാണ്’- നിര്‍മ്മാതാവ് അശോക് പണ്ഡിറ്റ് പറഞ്ഞു.