ജനവാസമേഖലയില്‍ ഇറങ്ങിയ കടുവയെ വെടിവെക്കുന്നത് അവസാന നടപടി: മന്ത്രി എ.കെ ശശീന്ദ്രന്‍

തിരുവനന്തപുരം: വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ച സംഭവത്തെ ഗൗരവത്തോടെ കാണുന്നുവെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു.

‘ജനവാസമേഖലയില്‍ ഇറങ്ങിയ കടുവയെ വെടിവയ്ക്കുന്നത് അവസാന നടപടിയാണ്. കേന്ദ്ര നിയമങ്ങളും കോടതി വിധിയും ഉള്ളതിനാലാണ് വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധയോടെ ഇടപെടുന്നത്. കടുവയെ വെടിവച്ചു കൊല്ലണമെന്നു ഉത്തരവിട്ടാല്‍ കോടതിയുടെ ഒരു സ്റ്റേ ഉത്തരവ് തടസമാണ്. സ്റ്റേ നീക്കാന്‍ സര്‍ക്കാര്‍ അടിയന്തര ഹര്‍ജി നല്‍കും. വന്യജീവി ആക്രമണം സംബന്ധിച്ച് പരിഹാര നടപടികള്‍ ഫലം കണ്ടിട്ടില്ല. വയനാട്ടിലേക്ക് ആവശ്യമെങ്കില്‍ ദ്രുത കര്‍മ്മ സേനയെ അയക്കും. വിവിധ ഭാഗങ്ങളില്‍ വന്യ ജീവി ആക്രമണം ഉണ്ടാകുന്നുണ്ട്. പല നടപടികള്‍ സ്വീകരിച്ചെങ്കിലും ഫലം കണ്ടിട്ടില്ല. ഭീതിയില്‍ കഴിയുന്ന പ്രദേശത്തെ ജനങ്ങളുടെ പ്രതികരണങ്ങളായി പ്രതിഷേധങ്ങളെ കാണുന്നു. അത് കൈവിട്ട് പോകരുത്‌. വനവുമായി ഒരു ബന്ധവും ഇല്ലാത്ത സ്ഥലങ്ങളില്‍ പോലും ആക്രമണങ്ങള്‍ ഉണ്ടാകുന്നു. വനത്തിന് ഉള്‍ക്കൊള്ളാവുന്നതിലധികം മൃഗപ്പെരുപ്പമുണ്ട്. വന്യ ജീവികളുടെ ജനന നിയന്ത്രണം സര്‍ക്കാര്‍ ചര്‍ച്ച ചെയ്തു. സര്‍ക്കാര്‍ നടപടികള്‍ക്ക് സുപ്രീം കോടതിയില്‍ നിന്ന് സ്റ്റേ ഉണ്ട്. ഇതിനെതിരെ അടിയന്തര ഹര്‍ജി നല്‍കും. മൃഗങ്ങളെ മാറ്റി പാര്‍പ്പിക്കുന്നത് അടക്കം നടപടികള്‍ ഇതിന്റെ ഭാഗമാണ്. ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കും. വന്യമൃഗങ്ങളുമായി മല്ലിടുന്ന കര്‍ഷകര്‍ക്കൊപ്പമാണ് സര്‍ക്കാര്‍. വനപ്രദേശത്തിന് ഉള്‍ക്കൊള്ളാനാകുന്ന മൃഗങ്ങളുടെ എണ്ണത്തെ കുറിച്ച് പഠനം വേണം. എങ്കിലെ പുനര്‍വിന്യാസം, കള്ളിങ് എന്നിവ സാധ്യമാകൂ. കൂടുതല്‍ മൃഗ ഡോക്ടര്‍മാരുടെ സേവനം വയനാട്ടില്‍ ഉറപ്പാക്കും. കുരങ്ങന്മാരുടെ വന്ധ്യംകരണം ഊര്‍ജിതമാക്കും. മഞ്ഞക്കൊന്ന എന്ന മരം വെട്ടിമാറ്റും. ഇത് പുല്‍മേടുകളെ ഇല്ലാതെയാക്കുന്നതാണ്’- മന്ത്രി വ്യക്തമാക്കി.

അതേസമയം, വയനാട് പുതുശേരിയില്‍ പള്ളിപ്പുറത്ത് സാലു (52) ആണ് വ്യാഴാഴ്ച രാവിലെ 11 ഓടെ ൃയുണ്ടായ കടുവാ ആക്രമണത്തില്‍ മരിച്ചത്. കാലിനു സാരമായി പരുക്കേറ്റ സാലുവിനെ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഇയാള്‍ക്ക് ഹൃദയാഘാതവും ഉണ്ടായി.