ഇന്ത്യന്‍ നിര്‍മ്മിതമായ ഈ രണ്ട് കഫ് സിറപ്പുകള്‍ ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ന്യുയോര്‍ക്ക്: ഇന്ത്യന്‍ കമ്പനിയായ മാരിയോണ്‍ ബയോടെകിന്റെ അംബ്രോനോള്‍, കോഡ്-1 മാക്‌സ് എന്നീ രണ്ട് കഫ് സിറപ്പുകള്‍ ഉപയോഗിക്കരുതെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. എത്തിലീന്‍ ഗ്ലൈക്കോള്‍ സാന്നിധ്യം ഇവയിലുണ്ടെന്ന് ഉസ്ബക്കിസ്ഥാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് കുട്ടികള്‍ക്ക് ഇത്തരം സിറപ്പുകള്‍ നല്‍കരുതെന്ന് നിര്‍ദ്ദേശിച്ചത്.

ഈ മരുന്നുകള്‍ കഴിച്ച് ഉസ്ബക്കിസ്ഥാനില്‍ 19 കുട്ടികള്‍ മരിച്ചുവെന്ന ആരോപണങ്ങളില്‍ ഡബ്ല്യൂഎച്ച്ഒ നേരത്തെ വിശദീകരണം തേടിയിരുന്നു. എന്നാല്‍, കമ്ബനിയുടെ ഭാഗത്തുനിന്ന് മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് നിലവിലെ നടപടി. ഈ മരുന്നുകളില്‍ കുട്ടികള്‍ക്ക് നല്‍കാന്‍ അനുവദിച്ചതിലും കൂടുതല്‍ എത്തിലീന്‍ ഗ്ലൈക്കോള്‍ സാന്നിധ്യമുണ്ടെന്നാണ് കണ്ടെത്തല്‍. ഈ മരുന്നുകള്‍ പല രാജ്യങ്ങളിലും കരിഞ്ചന്തകളില്‍ ലഭ്യമാണെന്നും ഡബ്ല്യൂഎച്ച്ഒ മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം, ഉസ്ബക്കിസ്ഥാനില്‍ കുട്ടികളുടെ മരണം റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ മാരിയോണ്‍ കമ്ബനിയുടെ പ്രവര്‍ത്തനം കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിച്ചിരുന്നു. കമ്ബനിയുടെ ലൈസന്‍സ് ഉത്തര്‍പ്രദേശ് സര്‍ക്കാരും റദ്ദാക്കിയിരുന്നു.