ടെലിവിഷന്‍ ചാനലുകള്‍ക്ക് മാര്‍ഗനിര്‍ദ്ദേശവുമായി ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം

അപകടങ്ങള്‍, മരണം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള ആക്രമണം എന്നിവ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാര്‍ഗനിര്‍ദ്ദേശവുമായി ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം. യാതൊരു മുന്‍കരുതലും ഇല്ലാതെ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് മന്ത്രാലയത്തിന്റെ നടപടി. അനാദരവോടെ ദൃശ്യങ്ങള്‍ പ്രചരിക്കപ്പെടുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടപെടല്‍.

ഇത്തരം ദൃശ്യങ്ങള്‍ കുട്ടികളിലും മുതിര്‍ന്നവരിലും മാനസിക ആഘാതമുണ്ടാക്കുന്നു. ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് അവരുടെ സ്വകാര്യതയിലേയ്ക്കുള്ള കടന്നു കയറ്റമാണെന്നും മന്ത്രാലയം വിശദീകരിക്കുന്നു. പ്രായഭേദമെന്യേ എല്ലാവരും ഒരുപോലെ കാണുന്ന മാധ്യമമായതിനാല്‍ ടെലിവിഷന്‍ ചാനലുകള്‍ ഉത്തരവാദിത്ത ബോധത്തോടെ പെരുമാറണമെന്നും നിര്‍ദേശമുണ്ട്.

ഉദാഹരണമായി മന്ത്രാലയം ചൂണ്ടിക്കാട്ടിയ ചില സംഭവങ്ങള്‍

  1. അപകടത്തില്‍ പരുക്കേറ്റ ക്രിക്കറ്റ് താരത്തിന്റെ മുറിവിന്റെ ചിത്രങ്ങള്‍ മറയ്ക്കാതെ പ്രചരിപ്പിച്ചു.
  2. മൃതദേഹം വലിച്ചിഴയ്ക്കുന്നതും രക്തം തെറിച്ചിരിക്കുന്നതിന്റെ അടയാളങ്ങളും സംപ്രേഷണം ചെയ്തു.

3.ബിഹാറിലെ പട്നയില്‍ ഒരു അധ്യാപകന്‍ ആണ്‍കുട്ടിയെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു. കുട്ടി വേദന കൊണ്ട് നിലവിളിക്കുന്നതുള്‍പ്പെടെ കേള്‍പ്പിച്ചു.