ഇനി പാചകത്തിനായി സംസ്ഥാന സ്‌കൂൾ കലോത്സവ വേദികളിൽ എത്തില്ല; വിവാദങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി പഴയിടം മോഹനൻ നമ്പൂതിരി

കോഴിക്കോട്: ഇനി പാചകത്തിനായി സംസ്ഥാന സ്‌കൂൾ കലോത്സവ വേദികളിൽ എത്തില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി. ഒരു സ്വകാര്യ മാദ്ധ്യമത്തോടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഭക്ഷണത്തിന്റെ പേരിൽ ഉയർന്ന പുതിയ വിവാദങ്ങൾക്ക് പിന്നാലെ അടുക്കള നിയന്ത്രിക്കുന്നതിൽ ഭയം വന്നുവെന്നും ഇനി മുന്നോട്ടുപോകുക ബുദ്ധിമുട്ടാണെന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്. സ്‌കൂൾ കലോത്സവത്തിൽ മാംസാഹാരം വിളമ്പാത്തത് വലിയ വിവാദമായ സാഹചര്യം കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ പരാമർശം.

കലോത്സവ നഗരിയിലെ അടുക്കളകൾ ഇത്രകാലവും നിധിപോലെ നെഞ്ചിലേറ്റി നടന്നതാണ്. ആ നിധി ഇനിയും സൂക്ഷിക്കുന്നത് ശരിയല്ലെന്ന് ബോധ്യമായി തുടങ്ങിയെന്ന് അദ്ദേഹം വ്യക്തമാക്കി. ചില പ്രതികരണങ്ങളുടെ പേരിൽ മാത്രമല്ല വിടവാങ്ങൽ. നമ്മുടെ സാത്വിക മനസ്സിന് ഉൾക്കൊള്ളാവുന്ന കാര്യമല്ല ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭക്ഷണ ശീലങ്ങൾ മാറിമാറി വരുന്ന അടുക്കളകളിൽ പഴയിടത്തിന്റെ സാന്നിധ്യത്തിന് അത്രമാത്രം പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. അതുകൊണ്ടുകൂടിയാണ് കലോത്സവ ഊട്ടുപുരയിൽ നിന്ന് മാറിനിൽക്കുന്നത്. ജാതിയുടെയും വർഗീയതയുടെയും വിഷവിത്തുകൾ കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും വാരിയെറിയുന്ന കാലമാണിത്. ഇത് വല്ലാതെ അസ്വസ്ഥമാക്കുന്നു. തന്നെ മലീമസപ്പെടുത്തുന്ന രീതിയിൽ അനാവശ്യമായ വിവാദങ്ങൾ നടന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

രണ്ടര കോടിയിലേറെ കുട്ടികൾക്ക് ഇതുവരെ ഭക്ഷണം കൊടുത്തിട്ടുണ്ട്. ഇനിയും തനിക്ക് ജീവിക്കാൻ ആ സന്തോഷം മാത്രം മതിയെന്നും പഴയിടം മോഹനൻ നമ്പൂതിരി കൂട്ടിച്ചേർത്തു.