പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിന്റെ വികസനം; മാസ്റ്റർ പ്ലാൻ തയ്യാറാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിന്റെ വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് കൂടുതൽ പാചകക്കാരെ നിയോഗിക്കണമെന്ന നിർദ്ദേശവും കമ്മീഷൻ മുന്നോട്ടുവെച്ചു. നഴ്‌സിംഗ് സൂപ്രണ്ട്, സീനിയർ നഴ്‌സിംഗ് ഓഫീസർ, നഴ്‌സിംഗ് ഓഫീസർ, ഹോസ്പിറ്റൽ അറ്റൻഡൻറ് തസ്തികകൾ അടിയന്തിരമായി നികത്തണം, സുരക്ഷക്കായി പ്രത്യേകം സംവിധാനം ഏർപ്പെടുത്തണം, അന്തേവാസികൾക്ക് മറ്റ് രോഗങ്ങളുമുള്ളതിനാൽ സ്‌പെഷ്യാലിറ്റി ഡോക്ടർമാരെ നിയമിക്കണം, തിരുവനന്തപുരം സെൻട്രൽ ജയിലിലെ തടവുകാർക്ക് അവിടെ തന്നെ മാനസികരോഗ ചികിത്സ നൽകണം, രോഗം ഭേദമായവരെ ബന്ധുക്കളെ ഏൽപ്പിക്കുകയോ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റുകയോ ചെയ്യണം തുടങ്ങിയ നിർദ്ദേശങ്ങളും കമ്മീഷൻ മുന്നോട്ടുവെച്ചിട്ടുണ്ട്.

നിലവിലുള്ള അപര്യാപ്തതകൾ പരിഹരിക്കാൻ സമഗ്രമായ ഒരു മാസ്റ്റർപ്ലാൻ തയ്യാറാക്കി ആവശ്യാനുസരണം ഫണ്ട് അനുവദിച്ച് സമയക്രമം നിശ്ചയിച്ച് നടപ്പിലാക്കണം. മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസറ്റിസ് ആന്റണി ഡൊമിനിക്കാണ് ആണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. പത്ത് വർഷമായി മുടങ്ങിക്കിടക്കുന്ന കെട്ടിടസമുച്ചയത്തിന്റെ പണി പുനരാരംഭിക്കണം. ആധുനിക മനോരോഗ ചികിത്സക്ക് പര്യാപ്തമായ ഒരു ഒ പി ബ്ലോക്ക് സജ്ജമാക്കണം. ജീവനക്കാരുടെ തസ്തികകൾ പുന: ക്രമീകരിക്കണമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഭാവി വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നോഡൽ ഓഫീസറെ നിയമിക്കണം. തുടർച്ചയായ ചികിത്സ ആവശ്യമില്ലാത്ത വ്യക്തികൾക്കായി പുനരധിവാസ കേന്ദ്രങ്ങൾ ജില്ലകൾ തോറും തുടങ്ങണം. പേരൂർക്കട മാനസികാരോഗ്യ കേന്ദപേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തെ മെന്റൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് ആന്റ് റിസർച്ച് സെന്റർ നിലവാരത്തിൽ ഉയർത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.