ന്യൂഡല്‍ഹി: യൂറോപ്യന്‍ രാജ്യങ്ങള്‍ കഴിഞ്ഞ മാസം റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തലാക്കിയതോടെ ആര്‍ട്ടിക് മേഖലയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ക്രൂഡ് ഓയില്‍ ചൈനയിലേക്കും ഇന്ത്യയിലേക്കും കുറഞ്ഞ നിരക്കില്‍ കൂടുതലായി കയറ്റി അയച്ച് റഷ്യ. ആര്‍ട്ടിക് മേഖലയിലെ പ്രധാന ഉല്‍പാദകരായ ആര്‍ക്കോ ഉള്‍പ്പെടെയുള്ള കമ്പനികളാണ് കുറഞ്ഞ നിരക്കില്‍ ഇന്ത്യയുള്‍പ്പെടെയുള്ള കിഴക്കന്‍ രാജ്യങ്ങളിലേക്ക് എണ്ണ കയറ്റിയയ്ക്കുന്നത്.
അതേസമയം, യൂറോപ്യന്‍ യൂണിയന്‍, ജി-7 രാജ്യങ്ങള്‍, ഓസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള ഇടങ്ങളിലേക്കായിരുന്നു സാധാരണയായി കയറ്റുമതി. യുക്രെയ്‌നുമായുള്ള യുദ്ധവും പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധവും ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ത്തിയെങ്കിലും വിലകുറച്ചു നല്‍കി വിപണി പിടിക്കാനുള്ള ശ്രമമാണ് റഷ്യയുടേത്. ഇന്ത്യയിലേക്കുള്ള ആര്‍ട്ടിക് ക്രൂഡ് കയറ്റുമതി കഴിഞ്ഞ വര്‍ഷം മേയ് മുതല്‍ ക്രമാനുഗതമായി വര്‍ധിച്ചിരുന്നു. നവംബറില്‍ റെക്കോര്‍ഡ് 6.67 ദശലക്ഷം ബാരലും ഡിസംബറില്‍ 4.1 ദശലക്ഷം ബാരലും കയറ്റുമതി ചെയ്തു. ഗാസ്പ്രോം നെഫ്റ്റിന്റെ നേതൃത്വത്തിലുള്ള ആര്‍ക്കോ, ആര്‍ക്കോ/നോവി പോര്‍ട്ട് എന്നിവയില്‍ നിന്നായിരുന്നു കൂടുതല്‍ കയറ്റുമതിയും. കഴിഞ്ഞയാഴ്ച, വരാന്‍ഡെ ക്രൂഡില്‍നിന്നുള്ള കാര്‍ഗോയും ഇന്ത്യയില്‍ ആദ്യമായി ഇറക്കുമതി ചെയ്തു.
വിവിധ ഗ്രേഡുകളിലുള്ള ക്രൂഡ് ഓയില്‍ വന്‍ വിലക്കിഴിവില്‍ ഇന്ത്യയ്ക്കു വില്‍ക്കാന്‍ റഷ്യ തയാറാണെന്നാണ് ഇന്ത്യന്‍ റിഫൈനറി അധികൃതര്‍ നല്‍കുന്ന വിവരം. യൂറോപ്പ്, മെഡിറ്ററേനിയന്‍, സൂയസ് കനാല്‍ വഴി എത്തിയ 9,00,000 ബാരല്‍ എണ്ണ ഡിസംബര്‍ 27നു കേരളത്തിലെ കൊച്ചി തുറമുഖത്ത് എത്തിയിരുന്നു. ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് റിഫൈനറിയിലേക്കാണ് ഇത് എത്തിയത്. നവംബര്‍ അവസാനം കയറ്റിവിട്ട 600,000 ബാരലിന്റെ രണ്ടു കാര്‍ഗോകള്‍ നെതര്‍ലന്‍ഡസിലെ റോട്ടര്‍ഡാമിലാണ് ഇറക്കിയത്.

