കേന്ദ്രത്തിന്റെ ഭക്ഷ്യധാന്യം; ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഇനി പ്രത്യേക രസീത്‌

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ റേഷന്‍ കടകള്‍ വഴി സൗജന്യമായി നല്‍കുന്ന ഭക്ഷ്യധാന്യങ്ങളെക്കുറിച്ചു ജനങ്ങളെ ‘ബോധ്യപ്പെടുത്താന്‍’ ഇനി പ്രത്യേക രസീത്. സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകമായി എന്തെങ്കിലും സാധനങ്ങള്‍ നല്‍കിയാല്‍ അതിനു വേറെ രസീതും നല്‍കണമെന്നും കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്കു ലഭിച്ചു.

കേന്ദ്രം സൗജന്യമായി തരുന്ന ഭക്ഷ്യധാന്യങ്ങളാണ് ഇതെന്നും, സബ്‌സിഡി തുക മുഴുവന്‍ വഹിക്കുന്നത് കേന്ദ്ര സര്‍ക്കാരാണെന്നും റേഷന്‍ കടകളിലെ ഇപോസ് മെഷീനില്‍ നിന്നു പ്രിന്റ് ചെയ്യുന്ന രസീതില്‍ രേഖപ്പെടുത്തും. രസീതിന്റെ മാതൃക തയാറാക്കി ഉടന്‍ കൈമാറുമെന്ന് കേന്ദ്രം സംസ്ഥാനങ്ങളെ അറിയിച്ചു. കേന്ദ്രവും സംസ്ഥാനവും നല്‍കുന്ന റേഷന് വെവ്വേറെ ബയോ മെട്രിക് വിവരശേഖരണം റേഷന്‍ കടകളില്‍ സ്ഥാപിച്ചിരിക്കുന്ന ഇപോസ് മെഷീനില്‍ നടത്തണമെന്നും നിര്‍ദ്ദേശമുണ്ട്. നിലവില്‍ സാധാരണ റേഷന്‍ ലഭിക്കാനും കേന്ദ്ര സര്‍ക്കാരിന്റെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി പ്രകാരം സൗജന്യ അരി ലഭിക്കാനും മുന്‍ഗണനാ വിഭാഗം കാര്‍ഡുകള്‍ക്ക് റേഷന്‍ കടകളിലെ ഇ പോസ് മെഷീനില്‍ രണ്ടു തവണയായി വിരല്‍ പതിപ്പിച്ച് ബയോ മെട്രിക് വിവരങ്ങള്‍ ഉറപ്പാക്കേണ്ടിയിരുന്നു. ഇത് വ്യാപിപ്പിക്കുന്നതിനൊപ്പം ഉപയോക്താവിനെ കൂടി ഇക്കാര്യം അറിയിക്കുന്നതിന്റെ ഭാഗമായാണ് രസീതില്‍ കേന്ദ്രത്തിന്റെ മുദ്ര സ്ഥാപിക്കുന്ന പുതിയ നടപടി.

മുന്‍ഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാര്‍ഡുകളുടെ ഉടമകള്‍ക്കു ഭക്ഷ്യഭദ്രതാ പദ്ധതി പ്രകാരം അരി കിലോയ്ക്ക് 3 രൂപയ്ക്കും ഗോതമ്പ് കിലോയ്ക്ക് 2 രൂപയ്ക്കും മറ്റു ധാന്യങ്ങള്‍ കിലോയ്ക്ക് ഒരു രൂപയ്ക്കുമാണു കേന്ദ്രം നല്‍കിയിരുന്നത്. കൂടാതെ കാര്‍ഡ് അംഗങ്ങള്‍ക്ക് 5 കിലോ വീതം അരിയും സൗജന്യമായി നല്‍കിയിരുന്നു. ഈ പദ്ധതികള്‍ സംയോജിപ്പിച്ച് ഈ വര്‍ഷം മുഴുവന്‍ മുന്‍ഗണനാ കാര്‍ഡിലെ അംഗങ്ങള്‍ക്ക് പൂര്‍ണ സൗജന്യമായി ഭക്ഷ്യധാന്യം നല്‍കാന്‍ പുതിയ പദ്ധതി ആവിഷ്‌കരിക്കാന്‍ കേന്ദ്ര മന്ത്രിസഭ ഡിസംബറിലാണു തീരുമാനിച്ചത്.