മതപരിവര്‍ത്തനത്തിന്റെ പേരില്‍ സംഘര്‍ഷം; ഛത്തീസ്ഗഢില്‍ ക്രിസ്ത്യന്‍ പള്ളിയ്ക്ക് നേരെ ആക്രമണം

റായ്പൂര്‍: ഛത്തീസ്ഗഢില്‍ നാരായണ്‍പൂരിലെ എഡ്ക ഗ്രാമത്തില്‍ ആദിവാസി വിഭാഗവും ക്രിസ്ത്യന്‍ വിഭാഗക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ക്രിസ്ത്യന്‍ പള്ളിയ്ക്ക് നേരെ ആക്രമണം. ആക്രമണത്തില്‍ തലയ്ക്ക് പരിക്കേറ്റ നാരായണ്‍പൂര്‍ പൊലീസ് സൂപ്രണ്ട് സദാനന്ദ് കുമാറിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നിയന്ത്രിക്കാനെത്തിയ നിരവധി പൊലീസുകാര്‍ക്കും പരിക്കേറ്റു.

പ്രദേശത്ത് മതപരിവര്‍ത്തനം വര്‍ധിക്കുന്നുവെന്നാരോപിച്ച് ആദിവാസിവിഭാഗത്തില്‍പ്പെട്ടവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെ നാരായണ്‍പൂരിലെ വിശ്വ ദീപ്തി ക്രിസ്ത്യന്‍ സ്‌കൂളിലേക്ക് ഇവര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. സ്‌കൂള്‍ പരിസരത്തുള്ള ക്രിസ്ത്യന്‍ പള്ളിയിലേക്ക് പ്രതിഷേധ പ്രകടനം നീണ്ടപ്പോഴാണ് പൊലീസ് ഇടപെടലുണ്ടായത്.

‘ഇതേക്കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ പ്രതിഷേധ പ്രവര്‍ത്തകരെ നിയന്ത്രിക്കാനായി ഞങ്ങള്‍ പുറപ്പെട്ടു. പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. പ്രതിഷേധ പ്രകടനത്തിന് ശേഷം മടങ്ങിപ്പോകുമെന്ന് അവര്‍ സമ്മതിച്ചിരുന്നു. എന്നാല്‍, അതിനിടെ ഒരാള്‍ എന്റെ നേരെ പാഞ്ഞെത്തുകയും ഒരു വടി കൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു. ഇതോടെ സ്ഥിതി വഷളായി. പൊലീസുകാര്‍ സംഘര്‍ഷം ഒഴിവാക്കാന്‍ ശ്രമിക്കുകയും പ്രതിഷേധക്കാരെ അക്രമത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു’- പൊലീസ് സൂപ്രണ്ട് പറഞ്ഞു.