ഇന്ത്യ-ശ്രീലങ്ക ഒന്നാം ടി20 ഇന്ന്‌

മുംബൈ: ഇന്ത്യ vs ശ്രീലങ്ക ടി20 പരമ്ബരയിലെ ആദ്യ മത്സരം ഇന്ന്. മുംബൈ വാങ്കഡേ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ ഒരു പുതിയ ടീമിനെ വാര്‍ത്തെടുക്കാനുള്ള ശ്രമത്തിലാണ് ബിസിസിഐ.

സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി, കെഎല്‍ രാഹുല്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ടി20യില്‍ ശുഭ്മാന്‍ ഗില്ലിന്റെ അരങ്ങേറ്റ മത്സരവുമാവുമിത്. 13 ടെസ്റ്റ് മത്സരങ്ങളും 15 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ടെങ്കിലും കുട്ടിക്രിക്കറ്റില്‍ ഇതേവരെ ഗില്ലിന് അവസരം ലഭിച്ചിട്ടില്ല. രോഹിത്തിന്റെ അഭാവത്തില്‍ ഇഷാന്‍ കിഷനൊപ്പം ഓപ്പണറുടെ റോളിലാവും ഗില്ലെത്തുക. മൂന്നാം നമ്ബറില്‍ ദീപക് ഹൂഡയും നാലാം നമ്ബറില്‍ സൂര്യകുമാര്‍ യാദവും എത്തിയേക്കും. തുടര്‍ന്നുള്ള സ്ഥാനങ്ങളിലാണ് മലയാളി താരം സഞ്ജു സാംസണും നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും കളിക്കുക.

രണ്ട് സ്പിന്നര്‍മാരുമായാവും ഇന്ത്യ കളിക്കുകയെന്നാണ് റിപ്പോര്‍ട്ട്. സ്പിന്‍ ഓള്‍റൗണ്ടറായി വാഷിങ്ടണ്‍ സുന്ദറാവും പ്ലെയിങ് ഇലവനിലെത്തുക. മറ്റൊരു സ്പിന്നറുടെ സ്ഥാനത്ത് ചാഹലിന് പകരം കുല്‍ദീപിനെ പരിഗണിച്ചേക്കും. അര്‍ഷ്ദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍, ഉമ്രാന്‍ മാലിക് എന്നിവരാകും പേസര്‍മാരായി ടീമിലെത്തുക. ഇതോടെ അരങ്ങേറ്റത്തിനായി ശിവം മാവിക്കും മുകേഷ് കുമാറിനും ഇനിയും കാത്തിരിക്കേണ്ടിവരും.