ഓണ്‍ലൈന്‍ ഗെയിം ഉപയോഗിക്കാന്‍ ഇനി മാതാപിതാക്കളുടെ അനുമതി വേണം

ന്യൂഡല്‍ഹി: ഓണ്‍ ലൈന്‍ ഗെയിം ഉപയോഗിക്കാന്‍ പതിനെട്ടുവയസിന് താഴെയുള്ളവര്‍ക്ക് ഇനി മാതാപിതാക്കളുടെ അനുമതി വേണം. ഇതുസംബന്ധിച്ച മാര്‍ഗരേഖ ഫെബ്രുവരിയില്‍ പുറത്തിറക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. മാര്‍ഗരേഖയിലുള്ള കരടിന് മേല്‍ അഭിപ്രായം തേടല്‍ അടുത്തയാഴ്ച മുതല്‍ ആരംഭിക്കും.

വാതുവയ്പിന്റെയോ, ചൂതാട്ടത്തിന്റെയോ സ്വഭാവമുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അനുമതിയുണ്ടാകില്ലെന്നും ഗെയിമിങ് പ്ലാറ്റ്‌ഫോമില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കണമെന്നും കരടില്‍ പറയുന്നു. ഗെയിമിങ് സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുമെന്നും ഗെയിം കമ്ബനികള്‍ക്ക് അംഗീകാരം നല്‍കുന്നതിനായി സമിതിയെ രൂപീകരിക്കുമെന്നും കരടില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. അടുത്തയാഴ്ച്ച മുതല്‍ കരടിന്മേലുള്ള ജനങ്ങളുടെ അഭിപ്രായം സ്വീകരിച്ച് അടുത്ത മാസത്തോടെ നിയമം പ്രാബല്യത്തില്‍ വരുത്താനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

അതേസമയം രാജ്യത്ത് ഓണ്‍ലൈന്‍ വാതുവയ്പ് നിരോധിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരന്‍ പറഞ്ഞു.കരടിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.ഈ മേഖലയിലെ സ്ത്രീ സുരക്ഷ ഉറപ്പാക്കും. ഗെയിമിങ്ങിലൂടെ വാതുവയ്പ്പ് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുജനങ്ങള്‍ക്കും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുമെല്ലാം കരടില്‍ അഭിപ്രായം അറിയിക്കാനും അവസരമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ഇക്കഴിഞ്ഞ ജുലായ് മാസത്തോടെയാണ് ഓണ്‍ലൈന്‍ ഗെയിമുകള്‍ നിയന്ത്രിക്കാനുള്ള നീക്കങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത് വന്നത്.പണം വച്ചുള്ള ഗെയിമുകള്‍ ആത്മഹത്യയിലേക്കും കൊലപാതകങ്ങളിലേക്കുമുള്‍പ്പടെ നയിച്ചതോടെയാണ് ഓണ്‍ലൈന്‍ ഗെയിമിനെ നിയന്ത്രിക്കാന്‍ പുതിയ നിയമം കൊണ്ടുവരാന്‍ കേന്ദ്രം തീരുമാനമെടുത്തത്.