ന്യൂഡൽഹി: സമൂഹത്തിൽ വേർതിരിവ് നേരിടുന്നൊരു വിഭാഗങ്ങളിലൊന്നാണ് ലൈംഗിക തൊഴിലാളികൾ. ചികിത്സ ഉൾപ്പെടെ സാധാരണക്കാർക്ക് ലഭിക്കുന്ന പല കാര്യങ്ങളും നേടാൻ ഇവർ ഒട്ടേറെ പ്രയാസം അനുഭവിക്കാറുണ്ട്. ലൈംഗിക തൊഴിലാളികൾക്ക് വേണ്ടി മാത്രമായുള്ള ചികിത്സാകേന്ദ്രങ്ങൾ ആരംഭിക്കണമെന്നത് ഏറെക്കാലമായി ഉയർന്നുകേൾക്കുന്ന ആവശ്യങ്ങളിലൊന്നാണ്. എന്നാൽ, ഡൽഹിയിൽ അത്തരമൊരു ക്ലിനിക് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
ഡൽഹിയിൽ റെഡ്‌ലൈറ്റ് ഏരിയയിൽ ജി ബി റോഡിലായാണ് ക്ലിനിക് പ്രവർത്തനം ആരംഭിച്ചത്. പുതുവർഷപ്പിറവി ദിനത്തിൽ പ്രവർത്തനമാരംഭിച്ച ഈ ക്ലിനിക്കിന് തുടക്കമിട്ടത് സേവാഭാരതിയും ഉത്കർഷും ചേർന്നാണ്. നഗരത്തിൽ വേറെ എവിടെയെങ്കിലും ആശുപത്രിയിൽ പോകാൻ തങ്ങൾക്ക് പേടിയാണെന്നും എങ്ങനെയായിരിക്കും ഇവിടങ്ങളിലെ അനുഭവമെന്നത് പ്രവചിക്കാൻ സാധിക്കില്ലെന്നും ലൈംഗിക തൊഴിലാളികൾ പയുന്നു. ഡോക്ടർമാരാണെങ്കിൽ പോലും ലൈംഗികത്തൊഴിലാളി ആണെന്ന് മനസിലാക്കിയാൽ പിന്നെ മറ്റൊരു രീതിയിലാണ് പെരുമാറുകയെന്നും പ്രധാനമായിട്ടും ഭയങ്കര വേർതിരിവാണ് തങ്ങൾ നേരിടുകയെന്നും ഇവർ വ്യക്തമാക്കുന്നു.
ലൈംഗികത്തൊഴിലാളികൾക്ക് മാത്രമല്ല, ഇവരുടെ വീട്ടുകാർക്കും ഈ ക്ലിനിക്കിൽ ചികിത്സ തേടിയെത്താം. ഏഴ് ഡോക്ടർമാരാണ് തുടക്കത്തിൽ ക്ലിനിക്കിലുണ്ടാവുക. ഏറ്റവുമധികം ചൂഷണം ചെയ്യപ്പെടുന്ന- മാറ്റിനിർത്തപ്പെടുന്ന ഒരു വിഭാഗത്തിന് പരിഗണന ഉറപ്പാക്കിക്കൊണ്ട് ഈ വർഷം തുടങ്ങുകയെന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യമെന്ന് ഡൽഹി സേവാഭാരതി ജനറൽ സെക്രട്ടറി സുശീൽ ഗുപ്ത അറിയിച്ചു. ഈ ഭാഗത്ത് ഇത്തരമൊരു ക്ലിനിക് തുടങ്ങുന്നത് ഇതാദ്യമായാണ്. ആരോഗ്യപ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുക, ചികിത്സ നൽകുക എന്നതിൽക്കവിഞ്ഞ് ഇതെല്ലാം മാന്യമായി ഉറപ്പാക്കുകയെന്നതാണ് ഈ ക്ലിനിക്കിലൂടെ തങ്ങൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

