ഗയ: ചൈനക്കെതിരെ ബുദ്ധമത ആത്മീയ നേതാവ് ദലൈലാമ. ചൈന ആസൂത്രിതമായി ബുദ്ധമതത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ബുദ്ധനിലുള്ള ജനങ്ങളുടെ വിശ്വാസം തകർക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാർച്ചിൽ, പത്മസംഭവ പ്രതിമ ചൈനീസ് സർക്കാർ തകർത്തിരുന്നു. ഈ സംഭവം പരാമർശിച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ചൈന ബുദ്ധമതത്തെ തകർക്കാൻ സാധ്യമായതെല്ലാം ചെയ്തു. എങ്കിലും ബുദ്ധമതം അതിന്റെ സ്ഥാനത്ത് നിൽക്കുന്നു. ബുദ്ധമതത്തിൽ വിശ്വസിക്കുന്ന ധാരാളം ആളുകൾ ചൈനയിലും ഉണ്ട്. ആരെയെങ്കിലും ദ്രോഹിക്കുന്നത് ആരുടെയും മതത്തെ അപകടത്തിലാക്കില്ല. ഇന്നും ചൈനയിലെ ബുദ്ധമത അനുയായികൾ ബുദ്ധന് മുന്നിൽ പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, കോവിഡിൽ നിന്നും ആണവായുധങ്ങളിൽ നിന്നും ലോകത്തെ മോചിപ്പിക്കുന്നതിനായി അദ്ദേഹം കാലചക്ര ഗ്രൗണ്ടിൽ പ്രാർഥന നടത്തി. ഗെലുക്ക് ടിബറ്റൻ ബുദ്ധമത പാരമ്പര്യത്തിൽ അർപ്പിക്കുന്ന പ്രാർത്ഥനയിലും അദ്ദേഹം പങ്കെടുക്കും. പരിപാടിയിൽ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 30 ലക്ഷം രൂപയും ബിഹാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയും അദ്ദേഹം സംഭാവന നൽകി.

