സജി ചെറിയാന്റെ സത്യപ്രതിജ്ഞ; മുഖ്യമന്ത്രിയുടെ ശുപാര്‍ശ തള്ളാനാകില്ലെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം

തിരുവനന്തപുരം: സജി ചെറിയാന്റെ സത്യപ്രതിജ്ഞ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ക്ക് തള്ളാനാകില്ലെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം. എന്നാല്‍, ആവശ്യമെങ്കില്‍ ഗവര്‍ണര്‍ക്ക് കൂടുതല്‍ വ്യക്തത തേടാമെന്നും സ്റ്റാന്റിംഗ് കൗണ്‍സില്‍ അറിയിച്ചു. ഗവര്‍ണര്‍ നാളെ വൈകീട്ട് തലസ്ഥാനത്ത് എത്തും.

അതേസമയം, ഭരണഘടനയെ വിമര്‍ശിച്ച വിവാദ പ്രസംഗത്തെ തുടര്‍ന്നുണ്ടായ വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ ജൂലൈ ആറിന് സജി ചെറിയാന്‍ രാജിവെക്കുകയായിരുന്നു. കേസ് അന്വേഷിച്ച പൊലീസ് വക ക്ലീന്‍ ചിറ്റ് കിട്ടിയതോടെയാണ് ഇപ്പോള്‍ മന്ത്രിസഭയിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്നത്. ഭരണഘടനയെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നും അവഹേളിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അതിനാല്‍ സജി ചെറിയാനെതിരെ കേസ് നിലനില്‍ക്കില്ലെന്നുമുള്ള നിയമോപദേശം പൊലീസ് തിരുവല്ല കോടതിയെ അറിയിച്ചു.

എന്നാല്‍, കേസ് അവസാനിപ്പിക്കാന്‍ പൊലീസ് നല്‍കിയ അപേക്ഷയില്‍ കോടതി തീരുമാനം ഔദ്യോഗികമായി വരാനുണ്ടെങ്കിലും അതില്‍ മറ്റ് പ്രശ്‌നങ്ങളില്ലെന്ന നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് സജി ചെറിയാന്റെ തിരിച്ച് വരവ്.