ഇ പി ജയരാജനെതിരായ ആരോപണങ്ങളില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വേണം: എം.എം ഹസ്സന്‍

കൊച്ചി: ഇ പി ജയരാജനെതിരായ ആരോപണങ്ങള്‍ ഗുരുതരമാണെന്ന് കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്‍ കൊച്ചിയില്‍ പറഞ്ഞു.

എം.എം ഹസ്സന്റെ വാക്കുകള്‍

‘ഹൈക്കോടതി നിരീക്ഷണത്തില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വേണം. ജനുവരി നാലിന് വൈകീട്ട് എല്ലാ പഞ്ചായത്തിലും പന്തം കൊളുത്തി പ്രതിഷേധം നടത്തും. ജനുവരി 10 ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും. ബഫര്‍ സോണ്‍ വിഷയത്തില്‍ വിധി വന്നു ആറ് മാസം കഴിഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ കാര്യങ്ങള്‍ കൃത്യമായി സര്‍വ്വേ നടത്തി രേഖകള്‍ ഹാജരാക്കി സുപ്രീം കോടതി മുന്‍പാകെ അവതരിപ്പിച്ച് ഇളവ് നേടി എടുത്തു. ഉപഗ്രഹം സര്‍വ്വേ പ്രായോഗികം അല്ലെന്ന് പ്രതിപക്ഷം നേരത്തെ പറഞ്ഞതാണ്. ഫീല്‍ഡ് സര്‍വ്വേ വേണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ജനുവരി അഞ്ച് മുതല്‍ ജനുവരി 15 വരെ കര്‍ഷക സംഗമം, പ്രതിഷേധ യോഗങ്ങള്‍ എന്നിവ പഞ്ചായത്ത് തലത്തില്‍ നടത്തും. കുമളിയില്‍ നിന്ന് അടിമാലിയിലേക്ക് കാല്‍ നട യാത്ര ഡീന്‍ കുര്യാക്കോസ് എം പി നേതൃത്വം കൊടുക്കും. ഇടുക്കി ജില്ലയെ ബഫര്‍ സോണ്‍ കെണിയില്‍ നിന്ന് മുക്തമാക്കുക എന്നതാണ് ആവശ്യം. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ക്ക് നല്‍കിയ ക്ലീന്‍ ചിറ്റ് സര്‍ക്കാരിന്റെ പ്രതികാര രാഷ്ട്രീയത്തിനെതിരെ ഏറ്റ പ്രഹരമാണ്. ഉമ്മന്‍ചാണ്ടിയോടും കുടുംബത്തോടും മാപ്പ് പറയണം. പിണറായിയുടെ മുഖത്ത് എറ്റ അടിയാണത്. ചെന്നിത്തലയുടെ കാലത്ത് എങ്ങനെ ആണോ യുഡിഎഫ് യോഗ തിയതി തീരുമാനം എടുത്തത് അത് പോലെ തന്നെ ആണ് ഇപ്പോളും. പ്രതിപക്ഷ നേതാവ്, യുഡിഫ് കണ്‍വീനര്‍, കെപിസിസി അധ്യക്ഷന്‍ എന്നിവര്‍ ചേര്‍ന്ന് ആദ്യം തീരുമാനം എടുക്കും. ഉടനെ തന്നെ ചെന്നിത്തലയെയും ഉമ്മന്‍ ചാണ്ടിയെയും അറിയിച്ചിരുന്നു. ഷുക്കൂര്‍ വധ കേസില്‍ കുഞ്ഞാലിക്കുട്ടി ഇടപെട്ടുവെന്ന ആരോപണത്തില്‍ സുധാകരന്‍ പറഞ്ഞതിലെ ഉദ്ദേശശുദ്ധിയില്‍ സംശയം ഇല്ലെന്ന് കുഞ്ഞാലികുട്ടി യോഗത്തെ അറിയിച്ചിരുന്നു. സുധാകരന് സംഭവിക്കുന്നത് നാക്കു പിഴയാണ്.’