സ്‌കൂള്‍ വിദ്യാര്‍ഥിയുടെ ബാഗില്‍ ഇ-സിഗരറ്റ്; തൃശ്ശൂരില്‍ പോലീസ് റെയ്ഡില്‍ കണ്ടെത്തിയത് വന്‍ ശേഖരം

തൃശ്ശൂര്‍: തൃശ്ശൂര്‍ സിറ്റി പോലീസിന്റെ ലഹരിവിരുദ്ധ സ്‌ക്വാഡും ടൗണ്‍ വെസ്റ്റ്, ഈസ്റ്റ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ പടിഞ്ഞാറെക്കോട്ടയിലെ വോഗ് ഡ്യൂട്ടി ഫ്രീ ഷോപ്പ്, വടക്കേസ്റ്റാന്‍ഡിലെ ടൂള്‍സ് ടാറ്റു സെന്റര്‍ എന്നീ രണ്ട് കടകളില്‍ നിന്നായി ഇ-സിഗരറ്റുകളുടെ വന്‍ശേഖരം പിടികൂടി. 2500 രൂപ വരെ ഈടാക്കിയായിരുന്നു ഇതിന്റെ വില്‍പന നടന്നിരുന്നത്.

നഗരത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥിയുടെ ബാഗില്‍ നിന്ന് രക്ഷിതാക്കള്‍ ഇ-സിഗരറ്റ് കണ്ടെടുത്തതും ഈ വിവരം പോലീസില്‍ അറിയിക്കുകയും ചെയ്തതിന് പിന്നാലെയാണ് നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ റെയ്ഡ് നടന്നത്. ആദ്യനോട്ടത്തില്‍ മിഠായിയാണെന്ന് തോന്നിയെങ്കിലും വിശദമായി പരിശോധിക്കുകയും കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തതോടെ സാധനം ഇലക്ട്രോണിക് സിഗരറ്റാണെന്ന് ബോധ്യപ്പെട്ടു. നഗരത്തിലെ ഒരു ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ ഇതിന്റെ വില്‍പനയുണ്ടെന്ന് കുട്ടി വെളിപ്പെടുത്തിയതോടെ രക്ഷിതാക്കള്‍ ഈ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.

അതേസമയം, ഇന്ത്യയില്‍ ഇ-സിഗരറ്റ് ഇറക്കുമതി ചെയ്യുന്നതും വില്പന നടത്തുന്നതും നിരോധിച്ചതാണ്. ഒരുവര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.