മുംബൈ: ബോളിവുഡ് നടന് സുശാന്ത് സിംഗ് രജ്പുതിന്റെ മരണം ആത്മഹത്യയാണോ, കൊലപാതകമാണോ എന്ന് പലരും ആദ്യമേ സംശയം പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴിതാ, നടന്റെ പോസ്റ്റ്മോര്‍ട്ടത്തിന് സാക്ഷിയായ കൂപ്പര്‍ ആശുപത്രി ജീവനക്കാരന് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. സുശാന്തിന്റേത് കൊലപാതകമാണെന്നും അദ്ദേഹത്തിന്റെ ശരീരത്തിലുടനീളം നിരവധി പാടുകള്‍ ഉണ്ടായിരുന്നുവെന്നുമാണ് രൂപ്കുമാര്‍ ഷാ എന്ന ആശുപത്രി ജീവനക്കാരന് വെളിപ്പെടുത്തിയിരിക്കുന്നത്. 2020 ജൂണ്‍ 14 നാണ് സുശാന്തിനെ ബാന്ദ്രയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് വിധിയെഴുതിയ കേസില്‍ സിബിഐ അന്വേഷണം നടക്കുകയാണ്. ഇതിനിടെയാണ് പോസ്റ്റ്മോര്‍ട്ടത്തിന് സാക്ഷിയായ വ്യക്തിയുടെ തുറന്നു പറച്ചില്.
ടിവി9 മറാത്തിക്ക് നല്കിയ അഭിമുഖത്തില്‍ രൂപ്കുമാര്‍ ഷാ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ‘അഞ്ച് മൃതദേഹങ്ങളാണ് പോസ്റ്റ്മോര്‍ട്ടത്തിനായി കൂപ്പര്‍ ആശുപത്രിയിലെത്തിച്ചത്. അതില്‍ ഒരു വിഐപി ബോഡി ഉണ്ടെന്ന് ഞങ്ങളോട് പറഞ്ഞിരുന്നു. സുശാന്തിന്റെ മൃതദേഹം കണ്ടപ്പോള്‍ മേലധികാരികളോട് ആത്മഹത്യയല്ല കൊലപാതകമാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ നിങ്ങള്‍ നിങ്ങളുടെ ജോലി മാത്രം ചെയ്താല്‍ മതിയെന്നാണ് അവര്‍ പറഞ്ഞത്. ശരീരം മുറിച്ച് തുന്നലായിരുന്നു എന്റെ ജോലി. ആ പോസ്റ്റ്മോര്‍ട്ടം മുഴുവനും വീഡിയോ എടുക്കണമായിരുന്നു. പക്ഷെ, മൃതദേഹത്തിന്റെ ചിത്രം മാത്രം പകര്‍ത്തിയാല്‍ മതിയെന്നായിരുന്നു മേലധികാരികളുടെ നിര്‍ദ്ദേശം’.
‘മൃതദേഹം എത്രയും വേഗം കൈമാറണമെന്ന് സര് പറഞ്ഞു. അങ്ങനെയാണ് രാത്രി പോസ്റ്റ്മോര്‍ട്ടം നടത്തിയത്. സുശാന്തിന്റെ ശരീരത്തിലുടനീളം പാടുകളുണ്ടായിരുന്നു, കഴുത്തില്‍ രണ്ടോ മൂന്നോ പാടുകളാണ് ഉണ്ടായിരുന്നത്. വസ്ത്രങ്ങള്‍ അഴിച്ചു മാറ്റി നോക്കിയപ്പോള്‍ ശരീരത്തില്‍ അടിയേറ്റ പാടുകള്‍ ഉണ്ടായിരുന്നു. അടിയേറ്റ് കൈയും കാലും ഒടിഞ്ഞത് പോലെ തോന്നി. ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടായിരുന്നു’ എന്നുമാണ് രൂപ്കുമാര്‍ ഷാ പറഞ്ഞത്.

