മുഖ്യമന്ത്രിയുടേത് അമ്പരപ്പിക്കുന്ന മൗനമെന്ന് സതീശന്‍; ജയരാജനെതിരെ ഉയര്‍ന്ന ആരോപണം അതീവ ഗൗരവതരമെന്ന് ചെന്നിത്തല

തൃശൂര്‍: ഇപി ജയരാജനെതിരെ സിപിഎമ്മിനുള്ളില്‍ നിന്നും തന്നെ ഉയര്‍ന്ന സാമ്പത്തിക ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റേത് അമ്പരപ്പിക്കുന്ന മൗനമെന്ന് കുറ്റപ്പെടുത്തി പതിപക്ഷ നേതാവ് വി.ഡി സതീശന്‍.

‘അനധികൃത ധന സമ്പാദനത്തിലൂടെയാണ് റിസോര്‍ട്ട് നിര്‍മിച്ചത്. കള്ളപ്പണം വെളുപ്പിച്ചെന്ന ഗുരുതര ആരോപണം ഉള്‍പ്പെടെയാണ് പുറത്തുവരുന്നത്. സ്വര്‍ണക്കടത്ത് സംഘങ്ങളുമായും സ്വര്‍ണം പൊട്ടിക്കല്‍ സംഘങ്ങളുമായും എല്‍ഡിഎഫിന് ബന്ധമുണ്ട്. ഗുരുതര ആരോപണങ്ങളാണുയര്‍ന്നത്. ഈ സംഭവത്തിന് മധ്യമവര്‍ത്തകള്‍ക്കപ്പുറം കൂടുതല്‍ മാനങ്ങളുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കുമിതറിയാം. കേന്ദ്ര ഏജന്‍സികള്‍ കേരളത്തിലെ സിപിഎമ്മിന്റെ കാര്യം വരുമ്പോള്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു?’- അദ്ദേഹം ചോദിച്ചു?

അതേസമയം, ജയരാജനെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ ഉയര്‍ന്ന ആരോപണം അതീവ ഗൗരവതരമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ചൂണ്ടിക്കാട്ടി. ‘ജയരാജന്‍ മന്ത്രിയായിരിക്കെ പദവി ദുരുപയോഗം ചെയ്തുവെന്നാണ് ഈ ആരോപണത്തില്‍ നിന്ന് വ്യക്തമാവുന്നത്. പാര്‍ട്ടിയിലെ ഒരു മുതിര്‍ന്ന നേതാവ് തന്നെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നത് അതിന്റെ ഗൗരവം പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുന്നു. പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയരുമ്പോള്‍ പാര്‍ട്ടി അന്വേഷിക്കുമെന്ന പതിവ് പല്ലവി അംഗീകരിക്കില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണം. ആരോപണം ഉയര്‍ന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും പര്‍ട്ടി സെക്രട്ടറി ഒരക്ഷരം മിണ്ടിയിട്ടില്ല. നാഴികയ്ക്ക് നാല്‍പ്പത് വട്ടം മാധ്യമങ്ങളെ കാണുന്ന എംവി ഗോവിന്ദന്റെ മൗനം ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതാണ്. സിപിഎം പാര്‍ട്ടിയെ ഇന്ന് അടിമുടി ജീര്‍ണ്ണത ബാധിച്ചിരിക്കുന്നു. അഴിമതിയും കെടുകാര്യസ്തയും അതിന്റെ മൂര്‍ദ്ധന്യതയിലെത്തിയിരിക്കുന്നു. മുഖ്യമന്ത്രിയും ഓഫീസും സ്വര്‍ണ്ണക്കടത്ത് കേസില്‍ സംശയത്തിന്റെ നിഴലിലായ ശേഷം അഴിമതിക്കെതിരായ നടപടികള്‍ വെറും ജലരേഖയായി മാറി’- ചെന്നിത്തല പറഞ്ഞു.