പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ച കേസിൽ റവന്യൂ റിക്കവറി നടപടികൾ വൈകുന്നു; അതൃപ്തി അറിയിച്ച് ഹൈക്കോടതി

കൊച്ചി: സംസ്ഥാന സർക്കാരിനെതിരെ അതൃപ്തി അറിയിച്ച് ഹൈക്കോടതി. പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ച കേസിൽ റവന്യൂ റിക്കവറി നടപടികൾ വൈകുന്നതിലാണ് ഹൈക്കോടതി അതൃപ്തി അറിയിച്ചത്.

പൊതുമുതൽ നശിപ്പിച്ചത് നിസാരമായി കണക്കാക്കാനാകില്ലെന്ന് കോടതി പറഞ്ഞു. ഇതൊരു സാധാരണ കേസല്ലെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

അതേസമയം, സ്വത്ത് കണ്ടുകെട്ടുന്നതിന് ആറ് മാസം സമയം വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. എന്നാൽ സ്വത്ത് കണ്ടെത്തൽ ഉൾപ്പെടെ എല്ലാ നടപടികളും ജനുവരിക്കകം പൂർത്തിയാക്കണമെന്നാണ് കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. വെള്ളിയാഴ്ച ആഭ്യന്തര സെക്രട്ടറി കോടതിയിൽ ഹാജരാകണമെന്നും ജസ്റ്റിസ് ജയശങ്കർ നമ്പ്യാരുടെ അദ്ധ്യക്ഷതയിലുള്ള ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകി.