പരാജയത്തിന് പിന്നാലെ ഫ്രഞ്ച് ആരാധകര്‍ തെരുവിലിറങ്ങി; സംഘര്‍ഷം

പാരീസ്: ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയോടേറ്റ പരാജയത്തിന് പിന്നാലെ തെരുവില്‍ ഫ്രഞ്ച് ആരാധകരുടെ രോഷപ്രകടനം. ഫ്രാന്‍സിലെ നിരവധി നഗരങ്ങളില്‍ കലാപസമാനമായ സ്ഥിതി ഉണ്ടായതായതാണ് റിപ്പോര്‍ട്ടുകള്‍. പാരീസ്, നൈസ് അടക്കമുള്ള നഗരങ്ങളില്‍ ആയിരക്കണക്കിന് ഫുട്‌ബോള്‍ ആരാധകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. പലയിടത്തും അക്രമാസക്തരായ ആരാധകര്‍ പോലീസിന് നേരെ പടക്കങ്ങളും കല്ലുകളും എറിഞ്ഞു. ആരാധകരെ നിയന്ത്രിക്കാന്‍ പലയിടത്തും പോലീസ് ഇടപെട്ടു.

അതേസമയം, ഫൈനല്‍ മുന്‍നിര്‍ത്തി 14,000ത്തോളം പോലീസുകാരെയാണ് വിവിധ നഗരങ്ങങ്ങളില്‍ വിന്യസിച്ചിരുന്നത്. മുദ്രാവാക്യം വിളിച്ചുകൊണ്ട് തെരുവിലൂടെ നീങ്ങുന്ന ആരാധകരുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. പ്രതിഷേധം ശക്തമായതോടെ പാരീസ് നഗരത്തില്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ (4-2) മറികടന്നാണ് അര്‍ജന്റീന മൂന്നാം ലോകകിരീടം സ്വന്തമാക്കിയത്. 1978, 1986 ലോകകപ്പുകള്‍ നേടിയ അര്‍ജന്റീന 36 വര്‍ഷത്തിനു ശേഷമാണ് വീണ്ടും ജേതാക്കളാവുന്നത്. 2002-ല്‍ ബ്രസീലിനു ശേഷം ഒരു ലാറ്റിനമേരിക്കന്‍ രാജ്യം ലോകകപ്പുയര്‍ത്തുന്നത് ഇതാദ്യമാണ്.