‘മേക്ക് ഇന്‍ ചൈന’ക്ക് വെല്ലുവിളി; ചൈനീസ് ഉല്‍പന്നങ്ങള്‍ ഇന്ത്യക്കാര്‍ വാങ്ങുന്നത് കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട്‌

58 ശതമാനം ഇന്ത്യക്കാരും അതിര്‍ത്തിയിലെ തുടര്‍ച്ചയായ സംഘര്‍ഷങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളും കാരണം ‘മേക്ക് ഇന്‍ ചൈന’ ഉല്‍പന്നങ്ങള്‍ വാങ്ങുന്നത് കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട്. എന്നാല്‍, 26 ശതമാനം പേര്‍ ഫാഷന്‍, വസ്ത്രങ്ങള്‍, വാഹന ആക്‌സസറികള്‍ എന്നിവയില്‍ വിലയിലും ഗുണനിലവാരത്തിലും മികച്ച ഇന്ത്യന്‍ ബദലുകള്‍ കണ്ടെത്തിയതായും ഇന്ത്യന്‍ നിര്‍മിത ഗാഡ്ജെറ്റുകള്‍ വാങ്ങാന്‍ ഇന്ത്യക്കാര്‍ മുന്നോട്ടുവരുന്നതായും പുതിയ സര്‍വേ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സര്‍വേയില്‍ പങ്കെടുത്ത 59 ശതമാനം ഇന്ത്യക്കാരും തങ്ങളുടെ ഫോണില്‍ ചൈനീസ് ആപ്പുകളൊന്നും ഇല്ലെന്ന് പറഞ്ഞു. 29 ശതമാനം പേര്‍ ഇപ്പോഴും ഒന്നോ അതിലധികമോ ചൈനീസ് ആപ്പുകള്‍ ഉപയോഗിക്കുന്നവരാണെന്നും കണ്ടെത്തി. 319 ജില്ലകളിലെ ഉപഭോക്താക്കളില്‍ നിന്ന് 40,000 പ്രതികരണങ്ങളാണ് സോഷ്യല്‍ കമ്മ്യൂണിറ്റി എന്‍ഗേജ്മെന്റ് പ്ലാറ്റ്ഫോമായ ലോക്കല്‍ സര്‍ക്കിള്‍സ് നടത്തിയ സര്‍വേയ്ക്ക് ഉപയോഗിച്ചത്.

28 ശതമാനം പേര്‍ ഉപഭോക്തൃ സേവനത്തിലും വില-ഗുണമേന്മയിലും ഇന്ത്യന്‍ ബദല്‍ ഉല്‍പന്നങ്ങള്‍ മികച്ചതാണെന്ന് പ്രതികരിച്ചു. മികച്ച നിലവാരമുള്ള ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ 11 ശതമാനം പേര്‍ തിരഞ്ഞെടുത്തു. 8 ശതമാനം പേര്‍ വിദേശ ഉല്‍പന്നത്തിന് മുന്‍ഗണന നല്‍കി. ‘മേക്ക് ഇന്‍ ചൈന’ ഉല്‍പന്നങ്ങള്‍ വിപണികളിലോ സ്റ്റോറുകളിലോ ഓണ്‍ലൈനിലോ കണ്ടെത്താനാവാത്തതാണ് ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ കാരണമെന്ന് 8 ശതമാനം പേര്‍ വ്യക്തമാക്കി. 35 ശതമാനം പേരും കഴിഞ്ഞ 12 മാസത്തിനുള്ളില്‍ ഗാഡ്ജെറ്റുകളും ഇലക്ട്രോണിക് സാധനങ്ങളും ആക്‌സസറികളും വാങ്ങാന്‍ ചൈനീസ് ബ്രാന്‍ഡുകളാണ്. അലങ്കാര വിളക്കുകള്‍, മറ്റു അനുബന്ധ അലങ്കാര ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ 14 ശതമാനം പേര്‍ തിരഞ്ഞെടുത്തതും ചൈനീസ് ഉല്‍പന്നങ്ങളായിരുന്നു. പെയിന്റുകളുടെയും ഉപയോഗിച്ച മറ്റ് വസ്തുക്കളുടെയും ഗുണനിലവാരത്തെക്കുറിച്ചുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ചൈനീസ് കളിപ്പാട്ടങ്ങളും സ്റ്റേഷനറികളും 5 ശതമാനം പേര്‍ മാത്രമാണ് വാങ്ങിയത്. കൂടാതെ സമ്മാനം നല്‍കാന്‍ 5 ശതമാനം പേര്‍ മാത്രമാണ് ചൈനീസ് ഉല്‍പന്നങ്ങള്‍ വാങ്ങിയതെന്നും കണ്ടെത്തി. 2021 ല്‍ ചൈനീസ് ഫാഷന്‍ ഉല്‍പന്നങ്ങള്‍ വാങ്ങുമെന്ന് 11 ശതമാനം പേര്‍ സമ്മതിച്ചപ്പോള്‍ 2022 ലെ സര്‍വേയില്‍ 3 ശതമാനം പേര്‍ മാത്രമാണ് ‘മേക്ക് ഇന്‍ ചൈന’ ബാഗുകള്‍, വസ്ത്രങ്ങള്‍, ആക്‌സസറികള്‍ മുതലായവ വാങ്ങുമെന്ന് പറഞ്ഞത്.