കർഷകർക്ക് രക്ഷയില്ലാത്ത നാടായി ഇന്ത്യ മാറി; കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

പാലക്കാട്: കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കർഷകർക്ക് രക്ഷയില്ലാത്ത നാടായി ഇന്ത്യ മാറിയെന്ന് അദ്ദേഹം പറഞ്ഞു. കിസാൻ സഭ 35-ാം ദേശീയ സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

കേന്ദ്രസർക്കാർ നീങ്ങുന്നത് രാജ്യത്തെ ജനങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചാണ്. സ്വാതന്ത്ര്യ സമരത്തെ തള്ളിപ്പറഞ്ഞവരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. കേന്ദ്രസർക്കാരിന് മതനിരപേക്ഷതയോട് തെല്ലും ബഹുമാനമില്ല. മതാടിസ്ഥാനനത്തിലല്ല നമ്മുടെ പൗരത്വം. എന്നാൽ കേന്ദ്രസർക്കാർ പറയുന്നത് മതാടിസ്ഥാനത്തിലാവണം എന്നാണ്. പൊതുമേഖലയെ വിറ്റുതുലയ്ക്കാൻ കോൺഗ്രസ് തുടക്കം കുറിച്ചു. ഇന്നത് ബിജെപി വീറോടെ നടപ്പാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്രത്തിന്റെ ഉദ്ദേശം രാജ്യത്തിന്റെയും ജനങ്ങളുടെയും ഐക്യം തകർക്കലാണ്. വിവാഹബന്ധം വേർപിരിക്കുന്നത് സിവിൽ നടപടിക്രമമായാണ് കൈകാര്യം ചെയ്യുന്നത്. എന്നാൽ മുസ്ലീമിന്റേതായാലത് ക്രിമിനലായി വേണമെന്നാണ് സർക്കാർ പറയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഭിന്നിപ്പിക്കാനാണ് സർക്കാർ ശ്രമം. എന്തും മാറ്റിമറിക്കാമെന്ന അവസ്ഥ അനുവദിക്കാനാകില്ല. കേന്ദ്രസർക്കാർ വാചകത്തിൽ ഫെഡറൽ തത്വം പറയുകയും. പ്രയോഗത്തിലത് മറക്കുകയും ചെയ്യുന്നു. എതിർക്കുന്നവർക്ക് വികസനം വേണ്ട എന്ന നിലപാട് ശരിയല്ല. ഉന്നത വിദ്യാഭ്യാസത്തെ തകർക്കാൻ പല രൂപത്തിൽ, ഭാവത്തിൽ അരങ്ങേറ്റങ്ങൾ നടന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു.