ഐഎഫ്എഫ്കെ സമാപന വേദിയില്‍ രഞ്ജിത്തിന് കൂവല്‍

തിരുവനന്തപുരം: ഐഎഫ്എഫ്കെ സമാപന വേദിയില്‍ സ്വാഗത പ്രസംഗത്തിന് എത്തിയപ്പോള്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിന് നേരെ കൂവല്‍. എന്നാല്‍, കൂവിത്തോല്‍പ്പിക്കാന്‍ ശ്രമിക്കേണ്ടെന്നും, 1976ല്‍ എസ്എഫ്ഐയില്‍ തുടങ്ങിയതാണ് ജീവിതം. അതുകൊണ്ട് ഇതൊന്നും ഒരു വിഷയമല്ലെന്നായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം.

രഞ്ജിത്തിന്റെ വാക്കുകള്‍

തിരുവനന്തപുരത്തെ ഒരു മാദ്ധ്യമ സുഹൃത്ത് ഞാന്‍ സംസാരിക്കാന്‍ വരുമ്‌ബോള്‍ കൂവാന്‍ ഒരു ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. ഞാന്‍ പറഞ്ഞു നല്ല കാര്യം. കൂവി തെളിയുക തന്നെ വേണം. ഈ ചടങ്ങില്‍ ഞാന്‍ വന്നത് എന്റെ ഭാര്യയുമായിട്ടാണ്. ഭര്‍ത്താവിനെ കൂവുന്ന ഒരു വേദിയിലേക്ക് സാക്ഷിയാകാന്‍ വരുന്ന ഭാര്യയോട് നമുക്കത് ഒരുമിച്ച് ആസ്വദിക്കാം എന്ന് പറഞ്ഞു. കൂവല്‍ ഒന്നും പുത്തരിയല്ല. 1976ല്‍ എസ്എഫ്ഐയില്‍ തുടങ്ങിയതാണ് ജീവിതം. അതുകൊണ്ട് ഇതൊന്നും ഒരു വിഷയമൊന്നും അല്ല. അതിന് ആരും ശ്രമിച്ച് പരാജയപ്പെടുകയും വേണ്ട’.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയുടെ സ്ട്രീമിങ്ങിനിടെ ഡെലിഗേറ്റുകളു പ്രതിഷേധം ഉയര്‍ന്നിരുന്നു. സീറ്റ് കിട്ടാതെ പോയതിനും നടത്തിപ്പിലെ പരാതിയും ഓണ്‍ലൈന്‍ ബുക്കിങ്ങിലെ പരാതിയുമൊക്കെ ചൂണ്ടിക്കാട്ടി ആയിരുന്നു പ്രതിഷേധം ഉയര്‍ന്നിരുന്നത്. ഇത്തരത്തില്‍ പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ കാണികള്‍ കൂവല്‍ നടത്തിയത്.