ന്യൂഡൽഹി: കർണാടക – മഹാരാഷ്ട്ര അതിർത്തി പ്രദേശമായ ബെളഗാവിയെ ചൊല്ലി നിലനിന്നിരുന്ന പ്രശ്നം പരിഹരിക്കാൻ ആറംഗസമിതിയെ രൂപീകരിക്കാൻ തീരുമാനം. നിലവിൽ സുപ്രീംകോടതിയിൽ നടക്കുന്ന കേസുകളിൽ തീർപ്പാകും വരെ ബെളഗാവിക്ക് മേൽ അവകാശവാദം ഉന്നയിക്കേണ്ടെന്നാണ് കർണാടകയും മഹാരാഷ്ട്രയും തമ്മിൽ ധാരണയായത്. ഇരു സർക്കാരുകൾ തമ്മിൽ നിലനിന്ന തർക്കത്തിനാണ് ഇെേതാ താത്ക്കാലിക പരിഹാരമായിരിക്കുന്നത്. വിഷയത്തിൽ ചർച്ച നടത്താനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്.
കർണാടകയിലെയും മഹാരാഷ്ട്രയിലെയും മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും ചർച്ചയിൽ പങ്കെടുത്തു. ഇരു സംസ്ഥാനങ്ങളിൽ നിന്നുള്ള മൂന്ന് മന്ത്രിമാർ വീതമുള്ള സമിതി രൂപീകരിച്ച് മറ്റു പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കാനാണ് യോഗത്തിൽ ധാരണയായത്. അതിർത്തി തർക്കത്തിൽ സുപ്രീം കോടതിയുടെ തീരുമാനം വരുന്നതുവരെ തങ്ങളുടെ അവകാശവാദങ്ങൾ ഉന്നയിക്കില്ലെന്ന് കർണാടക, മഹാരാഷ്ട്ര മുഖ്യമന്ത്രിമാർ സമ്മതിച്ചതായി അമിത് ഷായും അറിയിച്ചു. ഭരണഘടനാപരമായ രീതികളിലൂടെ മാത്രമേ ഈ പ്രശ്നത്തിന് പരിഹാരം കാണാനാവൂ അല്ലാതെ അതിർത്തി തർക്കം റോഡിൽ തീർക്കാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ പുനഃസംഘടനയെത്തുടർന്നുള്ളതാണ് അതിർത്തി പ്രശ്നം ഉണ്ടായത്. നിലവിൽ കർണാടകയുടെ ഭാഗമായ ബെളഗാവിയിലെ മറാഠി സംസാരിക്കുന്ന 814 ഗ്രാമങ്ങൾക്കു വേണ്ടിയാണ് മഹാരാഷ്ട്ര അവകാശവാദം ഉന്നയിക്കുന്നത്. മുൻപ് പഴയ ബോംബെ പ്രസിഡൻസിയുടെ ഭാഗമായിരുന്നു ബെളഗാവി.

