‘നിങ്ങളുടെ കരിയര്‍ തകര്‍ക്കുവാന്‍ ആരൊക്കെയോ ശ്രമിക്കുന്നുണ്ട്, ‘; വൈറലായി സന്തോഷ് പണ്ഡിറ്റ് നല്‍കിയ മറുപടി

‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം നല്‍കിയില്ലെന്ന നടന്‍ ബാലയുടെ പ്രസ്താവനനയാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. എന്നാല്‍, ബാല പറയുന്നത് ശരിയല്ലെന്നും അദ്ദേഹത്തിന് പ്രതിഫലം നല്‍കിയിരുന്നുവെന്നും പറഞ്ഞ് സംവിധായകന്‍ അനൂപ് പന്തളം അടക്കമുള്ളവര്‍ രംഗത്തെത്തി. പിന്നാലെ കഴിഞ്ഞ ദിവസം വിഷയത്തില്‍ വിശദീകരണവുമായി നടനും ചിത്രത്തിന്റെ നിര്‍മ്മാതാവുമായ ഉണ്ണി മുകുന്ദന്‍ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. ബാല ഉള്‍പ്പടെയുള്ളവര്‍ക്ക് നല്‍കിയ പ്രതിഫലത്തിന്റെ രേഖകളും ഉണ്ണി പുറത്തുവിട്ടിരുന്നു. ഇവ ഫേസ്ബുക്കിലും നടന്‍ പങ്കുവച്ചു. ഈ പോസ്റ്റിന് താഴെ സന്തോഷ് പണ്ഡിറ്റ് നല്‍കിയ മറുപടിയാണിപ്പോള്‍ ശ്രദ്ധനേടുന്നത്.

‘പൊളിച്ചു dear…Keep it up…ഈ statement ഇങ്ങനെ പബ്ലിക്ക് ആയി ഇട്ടില്ലെങ്കിലും നിങള്‍ ആണ് ശരിയെന്ന് ഞങ്ങള്‍ക്ക് അറിയാം…എങ്കിലും ചിലരെങ്കിലും ഈ വാര്‍ത്ത വായിച്ച് തെറ്റിധരിച്ചു എങ്കില്‍ ഈ തെളിവുകള്‍ നല്ലതാണ്…നിങ്ങളുടെ കരിയര്‍ തകര്‍ക്കുവാന്‍ ആരൊക്കെയോ പുറകില്‍ നിന്നും ശ്രമിക്കുന്നുണ്ട് എന്നു തോന്നുന്നു.. വളരെ ശ്രദ്ധയോടെ മുന്നോട്ട് പോവുക. ദൈവം നിങ്ങളോടൊപ്പം ഉണ്ട്. All the best dear’, എന്നാണ് സന്തോഷ് പണ്ഡിറ്റ് ഉണ്ണി മുകുന്ദന്റെ പോസ്റ്റിന് താഴെ കുറിച്ചത്. പിന്നാലെ സന്തോഷിന്റെ പ്രതികരണം ശരി വച്ച് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു.

ബാലയ്ക്ക് പ്രതിഫലം നല്‍കിയെന്നും 2 ലക്ഷം രൂപയാണ് നല്‍കിയതെന്നും ഉണ്ണി മുകുന്ദന്‍ കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഷെഫീക്കിന്റെ സന്തോഷത്തിലേക്ക് ബാലയെ സജസ്റ്റ് ചെയ്തത് ഞാനാണ്. സൗഹൃദത്തിന്റെ പേരില്‍ ചെയ്യാം എന്നാണ് അദ്ദേഹം പറഞ്ഞതെങ്കിലും പ്രതിദിനം 10,000 രൂപ വച്ച് 2 ലക്ഷം രൂപ നല്‍കി. അവസാനം അഭിനയിച്ച ചിത്രത്തില്‍ 3 ലക്ഷമാണ് അദ്ദേഹത്തിന് ലഭിച്ചത്. പക്ഷേ ഈ പെയ്‌മെന്റ് നല്‍കിയതിനു ശേഷം അദ്ദേഹം വലിയ ഡിമാന്‍ഡ് മുന്നോട്ടുവച്ചു. കുറച്ച് ട്രോളുകള്‍ കൊണ്ട് ഒരാള്‍ പ്രശസ്തനായി എന്നതുകൊണ്ട് അയാള്‍ക്ക് ഉയര്‍ന്ന പ്രതിഫലം നല്‍കല്‍ സാധ്യമല്ലെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നു.