വിഴിഞ്ഞം തുറമുഖ നിർമാണം പുനരാരംഭിച്ചു; ഇരട്ടി വേഗത്തിൽ നിർമാണം പൂർത്തിയാക്കാൻ അദാനി ഗ്രൂപ്പ്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണം പുനരാരംഭിച്ചു. മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് വിഴിഞ്ഞത്ത് തുറമുഖ നിർമ്മാണം പുന:രാരംഭിച്ചത്. സമരപ്പന്തൽ പൊളിച്ചുനീക്കിയതോടെയാണ് നിർമാണ സാമഗ്രികൾ വിഴിഞ്ഞത്തേക്ക് എത്തിച്ചു. 20 ലോഡ് നിർമാണ സാമഗ്രികളാണ് ആദ്യ ഘട്ടത്തിൽ എത്തിച്ചത്.

നഷ്ടപ്പെട്ട സമയം നികത്തുന്നതിനായി ഇരട്ടി വേഗത്തിൽ നിർമാണം പൂർത്തിയാക്കാനാണ് അദാനി ഗ്രൂപ്പ് ശ്രമിക്കുന്നത്. സമരത്തിന് മുമ്പ് 12,000 ടൺ മുതൽ 15,000 ടൺ കല്ല് വരെയാണ് കടലിലേക്ക് പ്രതിദിനം നിക്ഷേപിച്ചിരുന്നത്. ഇത് 30,000 ടൺ ആയി ഉയർത്താനാണ് ശ്രമം. കൊല്ലത്തും തിരുവനന്തപുരത്തുമായി നിർത്തിയിട്ടിരുന്ന ബാർജുകളും വിഴിഞ്ഞത്തേക്ക് എത്തിക്കുന്നുണ്ട്. പുലിമുട്ട് നിർമാണം പൂർത്തിയാക്കാനാണ് നിലവിലെ ശ്രമം. ആകെ പുലിമുട്ട് വേണ്ടത് 2.9 കി.മീ ദൂരം. ഇതിൽ 1.4 കി.മീ നിർമാണമാണ് ഇതുവരെ തീർന്നിട്ടുണ്ട്. ബെർത്ത് നിർമാണത്തിനായുള്ള പൈലിംഗും പൂർത്തിയായി.

ആകെ വേണ്ട 1.7 കി.മീ അപ്രോച്ച് റോഡിൽ 600 മീറ്റർ നിർമ്മാണം പൂർത്തിയായി കഴിഞ്ഞു. കടൽ നികത്തിയെടുക്കേണ്ടതിന്റെ അറുപത് ശതമാനവും പൂർത്തിയായിട്ടുണ്ടെന്നും അദാനി ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നു.