സജി ചെറിയാനെതിരെ തെളിവില്ല; ഭരണഘടന വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട കേസന്വേഷണം അവസാനിപ്പിച്ച് പോലീസ്

കോട്ടയം: മുൻ മന്ത്രി സജി ചെറിയാൻ നടത്തിയ ഭരണഘടന വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട കേസന്വേഷണം അവസാനിപ്പിച്ച് പോലീസ്. ഇക്കാര്യം വ്യക്തമാക്കി തിരുവല്ല കോടതിയിൽ പോലീസ് റിപ്പോർട്ട് നൽകി. സജി ചെറിയാനെതിരെ തെളിവില്ലെന്നാണ് റിപ്പോർട്ടിൽ പോലീസ് ചൂണ്ടിക്കാട്ടുന്നത്.

സജി ചെറിയാൻ ഭരണഘടനയെ വിമർശിക്കുക മാത്രമാണ് ചെയ്തത്. ഭരണഘടനയെ അവഹേളിക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഭരണഘടനയെ വിമർശിക്കാൻ അവകാശമുണ്ടെന്ന് ജില്ലാ പ്ലീഡറുടെ നിയമോപദേശം ലഭിച്ചിട്ടുണ്ട്. വേദിയിലുണ്ടായിരുന്നവരുടെ മൊഴികളും സജി ചെറിയാന് അനുകൂലമാണ്.

എന്നാൽ പോലീസ് നടപടിക്കെതിരെ കോടതിയെ സമീപിക്കാനാണ് പരാതിക്കാരൻ ബൈജു നോയലിന്റെ തീരുമാനം. അതേസമയം സജി ചെറിയാന്റെ എംഎൽഎ സ്ഥാനം റദ്ദാക്കണമെന്നും ഇദ്ദേഹത്തെ അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. രാജി കൊണ്ട് പ്രശ്‌നം തീരുന്നില്ലെന്നും ഭരണഘടനയെ അപമാനിച്ച എംഎൽഎയെ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കാനുള്ള ഇടപെടൽ വേണമെന്നുമായിരുന്നു ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.