തിരുവനന്തപുരം: വികസന പദ്ധതികളിൽ പുനരധിവാസത്തിനും ജീവനോപാധികളുടെ സംരക്ഷണത്തിനും മുന്തിയ പരിഗണനയാണ് സംസ്ഥാന സർക്കാർ നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുവരെയുള്ള എല്ലാ വികസന പദ്ധതികളിലും സർക്കാർ ഇക്കാര്യം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കാര്യത്തിലും ഈ സമീപനം തന്നെയാണ് സർക്കാരിനുള്ളതെന്നും ചട്ടം 300 അനുസരിച്ച് നിയമസഭയിൽ നടത്തിയ പ്രസ്താവനയിൽ അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന്റെ സമഗ്ര വികസനത്തിന് അനിവാര്യമായ ബൃഹത് പശ്ചാത്തലസൗകര്യ വികസന പദ്ധതിയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. അതിന്റെ പ്രവർത്തനങ്ങൾ ഏതാണ്ട് 80 ശതമാനം ഇതിനകം പൂർത്തിയായിട്ടുണ്ട്. ഈ ഘട്ടത്തിൽ വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതുതന്നെ സംസ്ഥാനത്തിന്റെ വികസന സ്വപ്നങ്ങൾക്ക് തന്നെ വിഘാതമായി വരുന്നതാണ്. സമരസമിതി പ്രധാനമായും ഏഴ് ആവശ്യങ്ങളാണ് മുന്നോട്ടുവച്ചത്.ഇതിൽ തുറമുഖനിർമ്മാണം നിർത്തിവയ്ക്കണമെന്ന ആവശ്യമൊഴികെ മറ്റ് ആവശ്യങ്ങളെക്കുറിച്ച് സമരസമിതിയുമായി തുറന്ന മനസ്സോടെ സർക്കാർ പലവട്ടം ചർച്ചകൾ നടത്തി. ഇതിനായി ഒരു മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തുകയുമുണ്ടായി. ആഗസ്റ്റ് 19 മുതൽ ഈ മന്ത്രിസഭാ ഉപസമിതി സമരസമിതി നേതാക്കളുമായി വിവിധ തീയതികളിൽ പലവട്ടം ചർച്ചകൾ നടത്തി. തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണമെന്ന ആവശ്യം ഒഴികെ മറ്റെല്ലാ ആവശ്യങ്ങളും സംബന്ധിച്ച് ഉപസമിതിയുമായുള്ള ചർച്ചയിൽത്തന്നെ ധാരണയായിരുന്നു. സമരം അവസാനിക്കാത്തതിനെ തുടർന്ന് ചീഫ് സെക്രട്ടറി തലത്തിലും തുടർചർച്ചകൾ നടക്കുകയുണ്ടായെന്നും മുഖ്യമന്ത്രി അറിയിച്ചു..
ചില ഘട്ടങ്ങളിൽ സമരം അക്രമാസക്തമാകുന്ന ദൗർഭാഗ്യകരമാകുന്ന സ്ഥിതിവിശേഷവുമുണ്ടായി. ക്രമസമാധാനപാലനത്തിനായി വിന്യസിക്കപ്പെട്ട സംസ്ഥാന പോലീസ് സേന തികഞ്ഞ സംയമനത്തോടെയാണ് ഈ സ്ഥിതിവിശേഷത്തെ നേരിട്ടത്. അനിഷ്ടസംഭവങ്ങൾ നിയന്ത്രണാതീതമായി പോകാതിരിക്കാൻ പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായ ഈ സമീപനം ഏറെ സഹായകമായി. സമരസമിതിയുമായി ചർച്ചകൾ നടത്തിയതിന്റെ അടിസ്ഥാനത്തിൽ അവർ ഉന്നയിച്ച ആവശ്യങ്ങൾക്കുള്ള പരിഹാര നിർദ്ദേശങ്ങളിൽ സർക്കാർ ഉത്തരവുകൾ പുറപ്പെടുവിക്കുകയും അവ നടപ്പാക്കിവരികയുമാണ്. സമരസമിതി ഉയർത്തിയ പ്രധാന ആവശ്യങ്ങൾക്കു മേൽ ഇന്നലെ (06.12.2022) നടത്തിയ ഉന്നതതല ചർച്ചകളിൽ തീരുമാനമാവുകയും സമരം അവസാനിപ്പിക്കാൻ സമരസമിതി തയ്യാറാവുകയുമുണ്ടായി. തീരുമാനങ്ങളുടെ വിശദാംശങ്ങൾ:
· വിഴിഞ്ഞം തുറമുഖനിർമ്മാണം മൂലമുള്ള പുനരധിവാസ പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്യുവാനായി 03.11.2020 ലെ സർക്കാർ ഉത്തരവ് പ്രകാരം ജില്ലാതല സമിതി രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാനതലത്തിൽ ചീഫ് സെക്രട്ടറിയും തുറമുഖ സെക്രട്ടറിയും മേൽനോട്ടം വഹിക്കുന്നതാണ്. ഫ്ളാറ്റുകളുടെ നിർമ്മാണം ഒന്നരക്കൊല്ലം കൊണ്ട് പൂർത്തിയാക്കും. രണ്ടുമാസത്തെ വാടക അഡ്വാൻസായി നൽകും. 01.09.2022 ലെ സർക്കാർ ഉത്തരവു പ്രകാരം 5,500 രൂപ പ്രതിമാസം വാടക ഇനത്തിൽ നൽകുന്നതാണ്.· പുനരധിവാസ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുകയും, വീടിന്റെ ആകെ വിസ്തീർണ്ണം 635 Sq.Ft. (550 Sq.Ft. Built up space + 85 Sq. Ft. common space for each unit) അധികരിക്കാതെ ഡിസൈനുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ സംബന്ധിച്ച് ചർച്ച നടത്തുകയും ചെയ്യുന്നതാണ്. ഇതു കൂടാതെ, വലയും മറ്റ് ഉപകരണങ്ങളും സൂക്ഷിക്കാനായി പൊതുവായി ഒരു സ്ഥലം ഒരുക്കും.
· തീരശോഷണവുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച പഠന സമിതി മത്സ്യത്തൊഴിലാളികളുടെ വിദഗ്ദ്ധ പ്രതിനിധികളുമായി ചർച്ച നടത്തുന്നതാണ്. തുറമുഖ പ്രവർത്തനം തുടരുന്നതാണ്.· നിലവിലുള്ള മണ്ണെണ്ണ എഞ്ചിനുകൾ ഡീസൽ, പെട്രോൾ, ഗ്യാസ് എഞ്ചിനുകളായി മാറ്റുന്ന പ്രവർത്തനങ്ങൾ ഉടൻ നടപ്പിലാക്കും. ഇതിനായി ഒറ്റത്തവണ സബ്സിഡി നൽകും.· കേരള തീരത്ത് മത്സ്യബന്ധനം നടത്തരുത് എന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം പുറപ്പെടുവിക്കുന്ന തീയതികളിൽ തൊഴിൽനഷ്ടം ഉണ്ടാകുന്നത് പരിഗണിച്ച് ഫിഷറീസ് വകുപ്പിന്റെ അംഗീകാരമുള്ള പട്ടികയിൽ ഉൾപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്ക്, മേൽ നിർദ്ദേശം നിലനിൽക്കുന്ന തീയതികളുടെ എണ്ണം കണക്കാക്കി ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡം A (1)(e) അനുസരിച്ച് തൊഴിൽ നഷ്ടപരിഹാരം നൽകുവാൻ നടപടി സ്വീകരിക്കും. അതു കൂടാതെ, ഫിഷറീസ് വകുപ്പിന്റെ അംഗീകാരമുള്ള പട്ടികയിൽ ഉൾപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്ക് ആവശ്യമുള്ളപക്ഷം അവരെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി / അയ്യങ്കാളി തൊഴിലുറപ്പുപദ്ധതി തുടങ്ങിയ തൊഴിൽദാന പദ്ധതികളിൽ ഉൾപ്പെടുത്തും.
· മുതലപ്പൊഴിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി രണ്ടാഴ്ചയ്ക്കുള്ളിൽ പൂനെ സെൻട്രൽ വാട്ടർ & പവർ റിസർച്ച് സ്റ്റേഷനു (CWPRS)മായും മത്സ്യത്തൊഴിലാളി പ്രതിനിധികളുമായും ഫിഷറീസ് വകുപ്പ് ചർച്ച സംഘടിപ്പിച്ച് തുടർനടപടികൾ സ്വീകരിക്കും.പദ്ധതി സംബന്ധിച്ച് ഉയർന്നുവന്ന ആശങ്കകളെ അർഹിക്കുന്ന ഗൗരവത്തോടെ സമീപിച്ച് പരിഹാരനിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കാൻ സർക്കാരിനു കഴിഞ്ഞിട്ടുണ്ട്. ഭാവിയിൽ പദ്ധതിയോടുള്ള പൂർണ്ണ സഹകരണം എല്ലാ വിഭാഗം ജനങ്ങളിൽ നിന്നും സർക്കാർ പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

