‘ഹിഗ്വിറ്റ’ സിനിമ, ഏറെ ദുഖകരം: എന്‍. എസ് മാധവന്‍

നടന്‍ സുരാജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രമായി വരുന്ന പുതിയ സിനിമ ഹിഗ്വിറ്റക്കെതിരെ എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ രംഗത്ത്. തലമുറകള്‍ സ്‌കൂളില്‍ പഠിച്ച തന്റെ കഥയുടെ തലക്കെട്ടില്‍ തനിക്കുള്ള അവകാശം മറി കടന്നാണ് ഈ സിനിമ ഇറങ്ങുന്നതെന്നും മറ്റൊരാള്‍ക്കും ഈ ദുരവസ്ഥ ഉണ്ടാവാതിരിക്കട്ടെ എന്നും എന്‍.എസ് മാധവന്‍ കുറിച്ചു. ഹിഗ്വിറ്റ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് എന്‍.എസ് മാധവന്റെ പ്രതികരണം.

‘മലയാള സിനിമ എന്നും എഴുത്തുകാരെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിട്ടുണ്ട്. തലമുറകള്‍ സ്‌കൂളില്‍ പഠിച്ച എന്റെ കഥയുടെ തലക്കെട്ടില്‍ എനിക്കുള്ള അവകാശം മറി കടന്നാണ് ഈ സിനിമ ഇറങ്ങുന്നത്. ഒരു ഭാഷയിലും ഒരു എഴുത്തുകാരനും എന്റെ ദുരവസ്ഥ ഉണ്ടാവാതിരിക്കട്ടെ…ഒന്നേ പറയാനുള്ളൂ…ഇത് ഏറെ ദുഖകരമാണ്- അദ്ദേഹം ട്വീറ്റ് ചെയ്തു.

ഹേമന്ത് ജി. നായര്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘ഹിഗ്വിറ്റ’ ആലപ്പുഴയിലെ ഫുട്‌ബോള്‍ പ്രേമിയായ ഒരു ഇടതു പക്ഷ യുവാവിന് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ കണ്ണൂരിലെ ഒരു ഇടതു നേതാവിന്റെ ഗണ്‍മാനായി നിയമനം ലഭിക്കുകയും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളും പറയുന്നു. ധ്യാന്‍ ശ്രീനിവാസന്‍ ഗണ്‍മാനേയും സുരാജ് വെഞ്ഞാറമൂട് ഇടതുപക്ഷ നേതാവിനേയും പ്രതിനിധീകരിക്കുന്നു.