മുഖ്യമന്ത്രിയുടെ ലണ്ടന്‍ യാത്രയുടെ ചെലവ് കണക്കുകള്‍ പുറത്ത്; സര്‍ക്കാര്‍ മറുപടി പറയണമെന്ന് ബിജെപി

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനും, മറ്റു മന്ത്രിമാരും ചേര്‍ന്ന് നടത്തിയ ലണ്ടന്‍ യാത്രയുടെ ചെലവ് കണക്കുകള്‍ പുറത്ത്. ധനരാജ് എന്നയാള്‍ നല്‍കിയ വിവരാവകാശ അപേക്ഷ പ്രതാരം ലണ്ടനിലെ ഹൈക്കമ്മീഷണനാണ് ചെലവുകള്‍ വെളിപ്പെടുത്തിയത്. കണക്കു പ്രകാരം 43.14 ലക്ഷം രൂപ ലണ്ടന്‍ യാത്രയ്ക്ക് ചെലവായത്. ഹോട്ടല്‍ താമസത്തിന് 18.54 ലക്ഷം രൂപയാണ് ചെലവായത്. ലണ്ടനിലെ യാത്രകള്‍ക്കായി 22.38 ലക്ഷം രൂപയും ചെലവായി. വിമാനത്താവള ലോഞ്ചില്‍ ഫീസായി നല്‍കിയത് 2.21 ലക്ഷം രൂപയാണ്. വിമാന ടിക്കറ്റ് ഒഴികെയുള്ള ചെലവാണിത്.

ഒക്ടോബര്‍ എട്ടു മുതല്‍ 12 വരെയാണ് മുഖ്യമന്ത്രിയും സംഘവും ലണ്ടന്‍ സന്ദര്‍ശിച്ചത്. ഒക്ടോബര്‍ നാലു മുതലായിരുന്നു വിദേശസന്ദര്‍ശനം തുടങ്ങിയത്. തുകയെല്ലാം അടച്ചത് ഹൈക്കമ്മീഷനാണെന്നും വിവരാവകാശ രേഖയില്‍ പറയുന്നുണ്ട്. ഈ തുക പിന്നീട് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കമ്മീഷനിലേക്ക് അടച്ചു.

അതേസമയം, മുഖ്യമന്ത്രിയും സംഘവും നടത്തിയ വിദേശയാത്രയ്ക്ക് എത്ര രൂപ ചെലവഴിച്ചെന്ന കണക്കിന് സര്‍ക്കാര്‍ മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ‘സംസ്ഥാനം വലിയ സാമ്ബത്തിക പ്രതിസന്ധി അനുഭവിക്കുമ്‌ബോള്‍ മുഖ്യമന്ത്രിക്ക് വിദേശത്ത് ഉല്ലാസയാത്ര നടത്താന്‍ ഖജനാവിലെ പണം ധൂര്‍ത്തടിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. യാത്രയുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്ത് വിടാത്തത് ദുരൂഹമാണ്. കടം വാങ്ങി ശമ്ബളവും പെന്‍ഷനും നല്‍കുന്ന സര്‍ക്കാര്‍ പാലിനും വെള്ളത്തിനും വൈദ്യുതിക്കും മദ്യത്തിനും തുടങ്ങി എല്ലാത്തിനും വില കൂട്ടി ജനങ്ങളെ ദുരിതത്തിലാക്കുമ്‌ബോഴാണ് ഇത്തരം ധൂര്‍ത്തും നടത്തുന്നത്. ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത് ലണ്ടനിലെ ചെലവിന്റെ കണക്ക് മാത്രമാണ്. മറ്റ് രാജ്യങ്ങളില്‍ ചെലവായ തുകയുടെ വിവരങ്ങള്‍ പുറത്ത് വന്നാല്‍ മാത്രമേ ധൂര്‍ത്തിന്റെ പൂര്‍ണവിവരങ്ങള്‍ ലഭിക്കുകയുള്ളൂ. നിത്യച്ചെലവുകള്‍ക്കു പോലും പണം കണ്ടെത്താനാകാതെ എല്‍ഡിഎഫ് സര്‍ക്കാര്‍ പകച്ചുനില്‍ക്കുമ്‌ബോഴാണ് മുഖ്യമന്ത്രി സകുടുംബം ഉല്ലാസയാത്ര നടത്തുന്നത്. മുഖ്യമന്ത്രി നടത്തിയ വിദേശയാത്രകള്‍ കൊണ്ട് സംസ്ഥാനത്തിന് എന്ത് ഗുണമുണ്ടായെന്ന് വ്യക്തമാക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. സംസ്ഥാനം ഗുരുതര സാമ്ബത്തിക പ്രതിസന്ധിയില്‍പെട്ടു നട്ടംതിരിയുമ്‌ബോഴും കാലങ്ങളായി തുടരുന്ന ധൂര്‍ത്ത് സര്‍ക്കാര്‍ വര്‍ധിപ്പിക്കുകയാണ്. കാട്ടിലെ തടി, തേവരുടെ ആന; നമുക്കെന്തു ചേതം. വലിയാനേ വലി എന്നതാണു പിണറായിയുടേയും സിപിഎമ്മിന്റെയും ലൈന്‍. ധൂര്‍ത്തടിക്കുന്ന പണം ജനത്തിന്റേതാണെന്നും അവരോട് അത് വിശദീകരിക്കാന്‍ തങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും സര്‍ക്കാര്‍ മനസിലാക്കണം’- സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.