‘പാണക്കാട് സന്ദര്‍ശനം സാധാരണ കാര്യം; എല്ലാവരെയും ഒന്നിപ്പിച്ചുകൊണ്ടുള്ള രാഷ്ട്രീയമാണ് എന്റെ ലക്ഷ്യം’: ശശി തരൂര്‍

മലപ്പുറം: മലബാര്‍ പര്യടന വിവാദങ്ങള്‍ തുടരുന്നതിനിടെ മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളുടെ വസതിയിലെത്തി ശശി തരൂര്‍ എം.പി.

‘പാണക്കാട് സന്ദര്‍ശനം സാധാരണ കാര്യമാണ്. മലപ്പുറത്ത് വരുമ്‌ബോഴെല്ലാം അദ്ദേഹത്തെ കാണാന്‍ എത്താറുണ്ട്. കോണ്‍ഗ്രസിലെ ഘടകകക്ഷികളെ ഒന്നിപ്പിക്കാനാണ് ശ്രമം. പുതിയ ഗ്രൂപ്പുണ്ടാക്കില്ല. പാര്‍ട്ടിയെ മുന്നോട്ട് നയിക്കാനുള്ള ശ്രമങ്ങള്‍ മാത്രമാണ് നടത്തുന്നത്. എല്ലാവരെയും ഒന്നിപ്പിച്ചുകൊണ്ടുള്ള രാഷ്ട്രീയമാണ് എന്റെ ലക്ഷ്യം’- തരൂര്‍ പറഞ്ഞു. സാദിഖലി തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി, പിഎംഎ സലാം, യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ തരൂരിനെ സ്വീകരിച്ചു. എംകെ രാഘവന്‍ എംപിയും തരൂരിനൊപ്പമുണ്ടായിരുന്നു.

അതേസമയം, കോണ്‍ഗ്രസിലെ ആഭ്യന്തര വിഷയങ്ങളില്‍ ലീഗ് ഇടപെടില്ലെന്ന് പി. കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പ്രശ്‌നം പരിഹരിക്കാനുള്ള പ്രാപ്തി കോണ്‍ഗ്രസിനുണ്ട്. മതേതരത്വവും ഐക്യവുമാണ് പ്രധാനമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തന്നെ അറിയാം. തരൂര്‍ മതേതര നിലപാട് ഉയര്‍ത്തിപ്പിടിച്ച നേതാവാണ്. അദ്ദേഹം ശ്രദ്ധിക്കപ്പെടുന്ന വ്യക്തി ആയത് കൊണ്ടാണ് ഇത്തരം വാര്‍ത്തകള്‍ ഉണ്ടാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.