കോയമ്ബത്തൂര്‍ ചാവേര്‍ സ്‌ഫോടനക്കേസ്: ജമേഷ മുബിന്റെ പെന്‍ഡ്രൈവ് പിടിച്ചെടുത്ത് പോലീസ്

കോയമ്ബത്തൂര്‍: കോയമ്ബത്തൂര്‍ ഉക്കടയിലെ ചാവേര്‍ സ്‌ഫോടനക്കേസില്‍ കൊല്ലപ്പെട്ട പ്രതി ജമേഷ മുബിന്റെ വീട്ടില്‍ സിറ്റി പൊലീസ് നടത്തിയ റെയ്ഡില്‍ പെന്‍ഡ്രൈവ് പിടിച്ചെടുത്തു. നൂറോളം ഐഎസ് പ്രൊപ്പഗാണ്ട വീഡിയോകളാണ് പെന്‍ഡ്രൈവിലുണ്ടായിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. നാല്‍പതോളം വീഡിയോകള്‍ ശ്രീലങ്കന്‍ ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരന്‍ സെഹ്‌റാന്‍ ബിന്‍ ഹാഷിമിന്റേതാണ്. 15ഓളം വീഡിയോ സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങളും. ബാക്കി വീഡിയോ ഐഎസ് നടത്തിയ വീഡിയോകളുടേതാണെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം, യുവാക്കള്‍ക്കിടയില്‍ ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ഐഎസിലേക്ക് ആളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിക്കുന്നുവെന്നും കേരളത്തിലും തമിഴ്‌നാട്ടിലും ഭീകരാക്രമണം നടത്താനും പദ്ധതിയിട്ടെന്ന സംശയത്തെ തുടര്‍ന്ന് 2019ലാണ് ജമേഷ മുബിനെ എന്‍ഐഎ ചോദ്യം ചെയ്തത്. മുഹമ്മദ് അസ്ഹറുദ്ദീന്‍, ഷെയ്ഖ് ഹിദായത്തുള്ള എന്നിവരെ അന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതില്‍ ഹിദായത്തുള്ള രണ്ട് വര്‍ഷം മുമ്ബ് പുറത്തിറങ്ങി. അസ്ഹറുദ്ദീനാണ് മോഡ്യൂളിന്റെ തലവനെന്നും ഖിലാഫത്ത് ജിഎഫ്എക്‌സ് എന്ന ഫേസ്ബുക് പേജ് ഇവര്‍ കൈകാര്യം ചെയ്തിരുന്നതായും എന്‍ഐഎ പറഞ്ഞിരുന്നു.

എന്നാല്‍, ജമേഷ മുബിന്റെ ഭാര്യക്ക് ഇവരുടെ പദ്ധതികളെ കുറിച്ച് അറിയില്ലായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഐഎസ് പതാകയോട് സാമ്യമുള്ള ചിഹ്നം ആലേഖനം ചെയ്ത സ്ലേറ്റ്, അറബിയിലും തമിഴിലുമുള്ള തീവ്ര മത പ്രബോധനങ്ങളും തീവ്ര സ്വഭാവമുള്ള പുസ്തകങ്ങള്‍ വായിച്ച് തയ്യാറാക്കിയ കുറിപ്പുകളും ജമേഷ മുബീന്റെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു.