ഓപ്പറേഷൻ യെല്ലോ; കോഴിക്കോട് പിടിച്ചെടുത്തത് അനധികൃതമായി കൈവശം വച്ച 68 മുൻഗണനാ കാർഡുകൾ

കോഴിക്കോട്: കോഴിക്കോട് അനധികൃതമായി കൈവശം വച്ച 68 മുൻഗണനാ കാർഡുകൾ പിടിച്ചെടുത്തു. ഓപ്പറേഷൻ യെല്ലോ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കോഴിക്കോട് ജില്ലയിലെ ഒളവണ്ണ, മടവൂർ, കൊടിനാട്ടുമുക്ക് എന്നീ പ്രദേശങ്ങളിൽ നിന്നും അനധികൃതമായി കൈവശം വെച്ചിരുന്ന മുന്ഡഗണനാ കാർഡുകൾ കണ്ടെത്തിയത്. അഞ്ച് എ എ വൈ കാർഡ്, 40 മുൻഗണനാ കാർഡുകൾ, 23 സ്റ്റേറ്റ് സബ്‌സിഡി കാർഡുകൾ എന്നിവയാണ് കോഴിക്കോട് ഇവിടെ നിന്നും പിടിച്ചെടുത്തതെന്ന് അധികൃതർ അറിയിച്ചു.

സർക്കാർ ഉദ്യോഗസ്ഥരടക്കം നിലവിൽ മുൻഗണനാ കാർഡുകളിൽ അംഗങ്ങളായി തുടരുന്നതായും എ സി സൗകര്യത്തോടുകൂടിയതും 1000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തൃതിയുള്ള വീടുകളും ഒന്നിലധികം നാല് ചക്ര വാഹനമുള്ളവരുമായ വ്യക്തികൾ നിലവിൽ സബ്‌സിഡി കാർഡ് അംഗങ്ങളായി തുടരുന്നതായി ഓപ്പറേഷൻ യെല്ലോയുടെ ഭാഗമായുള്ള പരിശോധനയിൽ തെളിഞ്ഞു. ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അനധികൃതതമായി മുൻഗണാന കാർഡുകൾ കൈവശം വെച്ചവർക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും കാർഡുകൾ അടിയന്തിരമായി മാറ്റേണ്ടതാണെന്നും ജില്ലാ സപ്ലൈ ഓഫീസർ കെ രാജീവ് വ്യക്തമാക്കി.

താലൂക്ക് സപ്ലൈ ഓഫീസർ എം സാബു, അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസർ നിഷ കെ, റേഷനിംഗ് ഇൻസ്‌പെക്ടർമാരായ സുരേഷ് വി, ഷെദീഷ് സി കെ, ജീവനക്കാരായ മനു പ്രകാശ്, സീന സി ബി, മൊയ്തീൻകോയ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.

അനർഹമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വച്ചിട്ടുള്ളവരെ കണ്ടെത്താൻ വേണ്ടിയാണ് ഓപ്പറേഷൻ യെല്ലോ പദ്ധതി നടപ്പാക്കുന്നത്. പൊതുജനങ്ങളുടെ സഹായത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി പൊതുവിതരണ വകുപ്പിന്റെ 24 x 7 പ്രവർത്തിക്കുന്ന മൊബൈൽ നമ്പരിലും ടോൾഫ്രീ നമ്പരിലും (മൊബൈൽ നം. 9188527301, ടോൾഫ്രീ നം. 1967) അനർഹമായി കാർഡുകൾ കൈവശം വച്ചിട്ടുള്ളവരെക്കുറിച്ചുള്ള വിവരങ്ങൾ അറിയിക്കാം.