വിഴിഞ്ഞം പദ്ധതി; പോലീസ് സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ച് അദാനി ഗ്രൂപ്പ്

തിരുവനന്തപുരം: വിഴിഞ്ഞത്ത് പോലീസ് സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ച് അദാനി ഗ്രൂപ്പ്. മേഖലയിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് അദാനി ഗ്രൂപ്പിന്റെ നീക്കം. പോലീസ് സംരക്ഷണം വേണമെന്ന് കരാർ കമ്പനിയും ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സേനയുടെയും പോലീസിന്റെയും സംരക്ഷണം ഉറപ്പാക്കണമെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

തുറമുഖ തൊഴിലാളികളുടെ ജീവന് ഭീഷണിയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. നൂറ് കണക്കിന് സമരക്കാർ പദ്ധതി പ്രദേശത്തെ അതീവ സുരക്ഷാ മേഖലയിലേക്ക് ഇരച്ച് കയറി ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടാക്കി. സമരക്കാർ അക്രമം അഴിച്ചുവിട്ടപ്പോൾ പോലീസ് നിഷ്‌ക്രിയരായി നോക്കി നിന്നെന്നും അദാനി ഗ്രൂപ്പ് ഹർജിയിൽ പറയുന്നു.

കരയിലും കടലിലും സമരം തുടർന്നിട്ടും സമരം അവസാനിപ്പിക്കാനുള്ള മുൻകൈ സർക്കാർ സ്വീകരിക്കുന്നില്ല. 2015 ൽ തുടങ്ങിയ നിർമ്മണ പ്രവർത്തനം അന്തിമഘട്ടത്തിലാണ്. സമരം തുടർന്നാൽ പദ്ധതി ഇനിയും വൈകുമെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും.

അതേസമയം, ലത്തീൻ അതിരൂപതാ അധികൃതരുമായി മുഖ്യമന്ത്രി നടത്തിയ ചർച്ച പരാജയപ്പെട്ടു. ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയും വികാരി ജനറൽ യൂജിൻ പെരേരയുമാണ് ചർച്ചയിൽ പങ്കെടുത്തത്. തുറമുഖ നിർമ്മാണം നിർത്തിവെക്കാനാവില്ലെന്ന് മുഖ്യമന്ത്രി ചർച്ചയിൽ വ്യക്തമാക്കി. ക്ലിഫ് ഹൗസിൽ വെച്ചാണ് ചർച്ച നടന്നത്. വിഷയത്തിൽ ഫിഷറീസ് മന്ത്രി നടത്തിയ രണ്ട് ചർച്ചകളും പരാജയപ്പെട്ട സാഹചര്യത്തിലാണ് മുഖ്യമന്ത്രിയും സമരക്കാരുമായി ചർച്ച നടന്നത്.