കൊച്ചി: റോഡുകളിൽ കുഴി ഉണ്ടാകുന്നതിൽ അധികൃതർക്കെതിരെ വിമർശനവുമായി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. റോഡിൽ കുഴി ഉണ്ടാകുന്നത് യാത്രക്കാരുടെ കുഴപ്പം കൊണ്ടല്ലെന്ന് അദ്ദേഹം പറഞ്ഞു. അധികൃതരെ ചോദ്യം ചെയ്യാൻ യാത്രക്കാർക്ക് കഴിയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അപകടരഹിത കൊച്ചി എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
നിങ്ങൾ സുരക്ഷിതരായിരിക്കണം, ഹെൽമെറ്റ് വെക്കണം, സീറ്റ് ബെൽറ്റ് ഇടണം എന്ന് ജനങ്ങളോട് പറയുന്നതിനൊപ്പം തന്നെ റോഡ് പരിപാലിക്കുന്നവർ തങ്ങൾ ചെയ്യുന്നത് കൃത്യമാണെന്ന് ജനങ്ങൾക്ക് ഒരു ഉറപ്പ് കൊടുക്കണം. നമ്മൾ റോഡിൽ കാണുന്ന എല്ലാ നിയമലംഘനങ്ങളും ജനങ്ങൾ ഉണ്ടാക്കുന്നതല്ല. അധികൃതർ കണ്ണടയ്ക്കുന്നതോ, അധികൃതർ ഉണ്ടാക്കുന്നതോ ആണ്. കുഴി ജനങ്ങളുണ്ടാക്കുന്നതല്ല. തങ്ങളാരും പിക്കാസ് കൊണ്ടുപോയി കുഴി ഉണ്ടാക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഗട്ടറിൽ നിന്ന് ഒഴിഞ്ഞുമാറി ഡ്രൈവ് ചെയ്യുന്നതല്ല റോഡ് സേഫ്റ്റി. റോഡ് നന്നാക്കാൻ പറയേണ്ടത് കോടതിയാണോയെന്നും അദ്ദേഹം ചോദിക്കുന്നു. ഉദ്യോഗസ്ഥർ വേണ്ടത് ചെയ്യുന്നുണ്ടോയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.