ഉത്തരം കിട്ടാതെ വരുമ്പോൾ കൊഞ്ഞനം കുത്തിക്കാണിക്കുന്നു; മുഹമ്മദ് റിയാസിനെതിരെ പരിഹാസവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. റോഡിലെ കുഴിയുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളേയും വിമർശനങ്ങളേയും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തിപരമായി എടുക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. റോഡിലെ കുഴി അടയ്ക്കണമെന്ന് പറഞ്ഞപ്പോൾ പ്രതിപക്ഷ നേതാവിന്റെ മനസിലെ കുഴി അടയ്ക്കണമെന്നാണ് മന്ത്രി പറയുന്നത്. തന്റെ മനസ്സിലെ കുഴി കൊണ്ട് ആരും മരിക്കാനൊന്നും പോകുന്നില്ല. പക്ഷെ റോഡിലെ കുഴി അപകടകരമാണ്. അത് അടയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

മന്ത്രിയ്ക്ക് അസഹിഷ്ണുതയാണ്. അരിയെത്ര എന്ന് ചോദിച്ചാൽ പയറഞ്ഞാഴിയെന്ന് പറയും. ഉത്തരം കിട്ടാതെ വരുമ്പോൾ കൊഞ്ഞനം കുത്തിക്കാണിക്കുകയാണെന്ന് അദ്ദേഹം പരഹസിച്ചു. റിയാസ് കേരളത്തിന്റെ പൊതുമരാമത്ത് മന്ത്രി ആയത് കൊണ്ടാണ് ഈ ചോദ്യങ്ങൾ ചോദിച്ചത്. വെറും മുഹമ്മദ് റിയാസായിരുന്നെങ്കിൽ ഇത്തരം ചോദ്യങ്ങൾ ചോദിക്കില്ലായിരുന്നു. ചോദിച്ച മൂന്ന് ചോദ്യങ്ങൾക്കും മറുപടി നൽകാതെ വിഷയത്തെ മന്ത്രി വ്യക്തിപരമായി എടുത്തിരിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു.

ദേശീയപാത വിഷയത്തിൽ കേന്ദ്ര സർക്കാരിനെയും പൊതുമരാമത്ത് റോഡിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാരിനെയും പ്രതിപക്ഷം വിമർശിച്ചിട്ടുണ്ട്. വളരെ ലളിതമായ ചോദ്യങ്ങളാണ് സർക്കാരിനോട് ചോദിച്ചത്. മഴയ്ക്ക് മുൻപുള്ള അറ്റകുറ്റപ്പണികൾ സംസ്ഥാനത്ത് നടന്നിട്ടില്ല. 322 കോടി രൂപ അനുവദിച്ചിട്ടും മൺസൂൺ അവസാനിക്കാറായ സമയത്തും അതിന്റെ ടെണ്ടർ നടക്കുകയാണ്. അതിന്റെ രേഖകളും ഹാജരാക്കി. പ്രീ മൺസൂൺ വർക്ക് പോസ്റ്റ് മൺസൂൺ വർക്കായി നടക്കാൻ പോകുകയാണ്. അതേക്കുറിച്ച് ചോദിച്ചപ്പോൾ ഉത്തരമില്ല. സർക്കാരിന്റെ തെറ്റ് തിരുത്തുകയും അശ്രദ്ധയും കെടുകാര്യസ്ഥതയും ചൂണ്ടിക്കാട്ടുകയുമാണ് പ്രതിപക്ഷത്തിന്റെ ജോലി. മന്ത്രി എന്തിനാണ് വിമർശനങ്ങളെ വ്യക്തിപരമായി എടുക്കുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു.

ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിന് പകരം, തനിക്ക് ജയിലിൽ പോയി പരിചയമില്ല, കൊതുക് കടി കൊണ്ടിട്ടില്ല, ഒളിവിൽ പോയിട്ടില്ല എന്നൊക്കെയാണ് റിയാസ് പറയുന്നത്. റോഡിലെ കുഴികളെ കുറിച്ച് സംസാരിക്കാൻ ജയിൽ പോകേണ്ട ആവശ്യമുണ്ടോ? ഇനി താൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തില്ലെന്ന ആക്ഷേപം കൂടി ഈ മന്ത്രി പറയുമെന്നും വി ഡി സതീശൻ പരിഹസിച്ചു.

ദേശീയപാതയിലും പൊതുമരാമത്ത് റോഡുകളിലും ഉണ്ടാകുന്ന കുഴികളിൽ വീണ് ആളുകൾ മരിക്കുകയും കൈകാലുകൾ ഒടിഞ്ഞ് പരിക്കേൽക്കുകയും ചെയ്യുന്നത് ഗൗരവകരമായ വിഷയമാണ്. കുഴിയിൽ വീണ് ഒരാൾ മരിച്ചതും റോഡിന്റെ ശോച്യാവസ്ഥയും മാധ്യമങ്ങളെല്ലാം വാർത്തായാക്കുകയും നിരവധി തവണ ഹൈക്കോടതി സർക്കാരിനെ വിമർശിക്കുകയും ചെയ്തു. ഇവർക്കെല്ലാം സർക്കാരിനെതിരെ പറയാം, പക്ഷെ പ്രതിപക്ഷം ഇത് പറയാൻ പാടില്ലെന്നത് മന്ത്രിയുടെ അസഹിഷ്ണുതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.