ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിക്കാൻ കേരളം ഭീകരവാദികളുടെ നാടാണോ; കെ കെ രമ

കണ്ണൂർ: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി ആർഎംപി നേതാവും വടകര എംഎൽഎയുമായ കെ കെ രമ. വിമർശിക്കുന്നവരെ അർബൻ നക്‌സലുകളെന്ന് വിളിച്ച് ആക്ഷേപിക്കുന്നവർ എല്ലാ രീതിയിലും ജനങ്ങളുടെ പ്രതിഷേധങ്ങളെ ഭയക്കുകയാണെന്ന് രമ വിമർശിച്ചു. ജനകീയ സമരങ്ങളെ ഇതുവരെ ഒരു ഭരണാധികാരിയും നേരിടാത്ത തരത്തിൽ ഫാസ്റ്റിസ്റ്റ് രീതിയിൽ അടിച്ചമർത്തി ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിക്കാൻ കേരളം ഭീകരവാദികളുടെ നാടാണോയെന്ന് രമ ചോദിച്ചു. പയ്യന്നൂരിൽ എം.എൻ. വിജയൻ സാംസ്‌കാരിക വേദി പയ്യന്നൂർ ഗാന്ധി പാർക്കിൽ സംഘടിപ്പിച്ച വിയോജിക്കാനുള്ള സ്വാതന്ത്ര്യം എന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രമ എംഎൽഎ.

പയ്യന്നൂരിൽ താൻ കാലു കുത്തി ഉറപ്പിച്ച് തന്നെയാണ് സംസാരിക്കുന്നതെന്നും രമ ചൂണ്ടിക്കാട്ടി. ദിവസങ്ങൾക്ക് മുൻപ് പയ്യന്നൂർ സഖാക്കളുടെ പേരിൽ എംഎൽഎയ്ക്ക് ഭീഷണി കത്ത് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എംഎൽഎയുടെ പ്രതികരണം. പയ്യന്നൂരിൽ കാലുകുത്തരുതെന്നായിരുന്നു കത്തിലെ പരാമർശം. രക്തസാക്ഷി ഫണ്ടിൽ പോലും കൈയിട്ടുവാരുന്നത് എതിർത്തപ്പോൾ പയ്യന്നൂരിലെ സി പി എം ഏരിയാ സെക്രട്ടറിയായിരുന്ന ആൾക്കുണ്ടായ അനുഭവം ഓരോ കമ്മ്യൂണിസ്റ്റുകാരനും ഒരു പാഠമാണ്. പാർട്ടിയിലെ കൊള്ളരുതായ്മയും അഴിമതിയും എതിർത്ത ആൾ പുറത്തും കൂട്ടുനിന്ന ആൾ അകത്തും എന്ന സ്ഥിതിയാണ് പയ്യന്നൂരിലുണ്ടായത്. ജനങ്ങളെ ഭയക്കുന്ന ഭീരുവായ സർക്കാരാണ് പിണറായി സർക്കാരെന്നും രമ കുറ്റപ്പെടുത്തി.

സ്വർണ്ണ കടത്തിലൂടെ രാജ്യദ്രോഹത്തിനും മുഖ്യമന്ത്രിയുടെ ഒത്താശയോടെ ഔദ്യോഗിക പദവിയെ ദുരുപയോഗം നടത്തിയത് വെളിപ്പെടുത്തിയപ്പോൾ എതിർത്ത് ഒരു മാനനഷ്ടകേസുപോലും കൊടുക്കാൻ തയാറാകതെ ഒളിച്ചുകളിക്കുകയാണ്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്ത് കേരളാ പോലീസിനെ അധ:പതനത്തിലെത്തിക്കുന്നതാണ് നാം കാണുന്നത്. അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പാക്കി ജനങ്ങളെ ഭയപ്പെടുത്തി കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി വിമർശനങ്ങൾക്ക് അതീതനാണോയെന്നും രമ ചോദിച്ചു.

വിമർശനങ്ങളെ ഭയക്കുന്ന മുഖ്യമന്ത്രി കറുത്ത തുണിയെ പോലും ഭയപ്പെട്ടു.ഓരോ ദിനംതോറും ജനങ്ങളെ പണയപ്പെടുത്തി കടക്കെണിയിലാക്കുകയാണ്. ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിയ്ക്ക് പോലും ഇതുവരെ കാണാത്ത പൊലീസ് അകമ്പടിയിൽ മുഖ്യമന്ത്രി ഭീരുവായ് ജനങ്ങളിൽ നിന്ന് ഒളിച്ചോടുകയാണെന്നും രമ എംഎൽഎ കൂട്ടിച്ചേർത്തു.