മൂന്നു ദിവസം കൊണ്ട് മുപ്പതു കോടിയുമായി ‘സീതാരാമം’

റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് സീതാരാമത്തിന്റെ ആഗോള ബോക്സ് ഓഫിസ് കളക്ഷന്‍ മുപ്പത് കോടിയാണ്. ആന്ധ്രാപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളില്‍ റിലീസ് ദിവസം നേടിയതിനേക്കാള്‍ ഇരട്ടിയാണ് രണ്ടാം ദിവസത്തെ കളക്ഷന്‍. സീതാരാമത്തിലൂടെ തെന്നിന്ത്യയില്‍ തന്റേതായ ഇടം സ്വന്തമാക്കുകയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍.

ഓഗസ്റ്റ് അഞ്ചിനായിരുന്നു ലോകമെമ്ബാടുമുള്ള തിയേറ്ററുകളില്‍ സീതാരാമം റിലീസ് ചെയ്തത്. ആദ്യ ദിനം കേരളത്തില്‍ 350 ഷോകളായിരുന്ന ചിത്രത്തിന് മൂന്നാം ദിവസം അഞ്ഞൂറിലധികം ഷോകള്‍ ഉണ്ട്. തമിഴ്നാട്ടില്‍ 200 സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത ചിത്രം രണ്ടാം ദിവസം 250 തിയേറ്ററുകളിലാണ് പ്രദര്‍ശിപ്പിച്ചത്. ലോകമെമ്ബാടും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സീതാരാമത്തിലൂടെ യുഎസില്‍ ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാളി താരം എന്ന റെക്കോര്‍ഡ് ദുല്‍ഖര്‍ സ്വന്തമാക്കിയിരുന്നു.

ദുല്‍ഖര്‍ സല്‍മാന്‍ ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ എത്തുന്നത്. നടന്‍ തന്നെയാണ് മലയാളം, തെലുങ്ക്, തമിഴ് ഭാഷകളില്‍ ഡബ്ബ് ചെയ്തിരിക്കുന്നതും. മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന, സുമന്ത്, തരുണ്‍ ഭാസ്‌കര്‍, ഗൗതം വാസുദേവ് മേനോന്‍, ഭൂമിക ചൗള എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.