പാകിസ്താനിൽ ഇനി വരാനിരിക്കുന്നത് ഏറ്റവും മോശം ദിനങ്ങൾ; മൂന്ന് മാസം സർക്കാർ ഇറക്കുമതി നിയന്ത്രണം തുടരുമെന്ന് പാക് മന്ത്രി

കറാച്ചി: പാകിസ്താനിൽ ഇനി വരാനിരിക്കുന്നത് ഏറ്റവും മോശം ദിനങ്ങളായിരിക്കുമെന്ന് വ്യക്തമാക്കി ധനമന്ത്രി മിഫ്താഹ് ഇസ്മായിൽ. പാകിസ്താനിൽ സാമ്പത്തിക പ്രതിസന്ധി ആസന്നമാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത മൂന്ന് മാസം സർക്കാർ ഇറക്കുമതി നിയന്ത്രണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായാണ് നടപടി. പാകിസ്താൻ സ്റ്റോക് എക്‌സ്‌ചേഞ്ചിൽ നടന്ന പരിപാടിയിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പാകിസ്താൻ സാമ്പത്തിക രംഗം അമിതമായ വിലക്കയറ്റം, വ്യാപാരക്കമ്മി, ധനക്കമ്മി, പൊതുകടം എന്നിവ മൂലം പ്രതിസന്ധിയിലാണ്. മുൻപ് അധികാരത്തിലിരുന്ന സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങളുടെ പേരിൽ ഈ സർക്കാറും പ്രധാനമന്ത്രി ശഹബാസ് ഷെരീഫും ബുദ്ധിമുട്ടുകയാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. വിദേശ നാണ്യ ശേഖരത്തിന്റെ പ്രതിസന്ധിയുള്ളതിനാൽ അടുത്ത മൂന്ന് മാസത്തേക്ക് ഇറക്കുമതിയിൽ യാതൊരു വർധനവും അനുവദിക്കില്ല. ഈ സാഹചര്യത്തിൽ വകസനവും വളർച്ചയും സാധ്യതയില്ല. ഇറക്കുമതി തടയുന്നത് വളർച്ചയെ ബാധിക്കുമെന്നറിയാമെന്നും പക്ഷേ ഇതല്ലാതെ മറ്റുമാർഗമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

1,600 ബില്യൺ ഡോളറായിരുന്നു ഇമ്രാൻ ഖാന്റെ സർക്കാരിന് മുൻപ് രാജ്യത്തിന്റെ ധനക്കമ്മി. എന്നാൽ കഴിഞ്ഞ നാല് വർഷത്തിനിടെ ഇമ്രാൻ ഖാന്റെ ഭരണകാലത്ത് ധനക്കമ്മി 3,500 ബില്യൺ ഡോളറായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.