സ്വാതന്ത്ര്യദിനാഘോഷം; ഡൽഹിയിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട്

ന്യൂഡൽഹി: ഡൽഹിയിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട്. രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്നാണ് ഇന്റലിജൻസ് നൽകിയിരിക്കുന്ന റിപ്പോർട്ട്. ലഷ്‌കർ ഇ ത്വയ്ബ, ജെയ്‌ഷെ മുഹമ്മദ് അടക്കമുള്ള ഭീകരസംഘടനകളുടെ ആക്രമണ ഭീഷണി നിലനിക്കുന്നുണ്ടെന്നെന്നും മുന്നറിയിപ്പുണ്ട്.

ഡൽഹിയിൽ സുരക്ഷ വർധിപ്പിക്കണമെന്നും ഇന്റലിജൻസ് ബ്യൂറോ ചൂണ്ടിക്കാട്ടുന്നു. ചെങ്കോട്ടയുടെ സുരക്ഷ വർധിപ്പിക്കണം. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലേക്കുള്ള പ്രവേശനത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. അതേസമയം, ഓഗസ്റ്റ് 5 മുതൽ 15 വരെ കേന്ദ്രസർക്കാരിന്റെ കീഴിലുള്ള രാജ്യത്തെ എല്ലാ സ്മാരകങ്ങളും മ്യൂസിയങ്ങളും പൊതുജനങ്ങൾക്ക് സൗജന്യമായി സന്ദർശിക്കാൻ അവസരമുണ്ട്. സ്വാതന്ത്ര്യദിനത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള ആസാദി കാ അമൃതോത്സവം പരിപാടിയുടെ ഭാഗമായാണ് തീരുമാനം.

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിന്റെ 75-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് രണ്ടു മുതൽ 15 വരെ എല്ലാ ഇന്ത്യാക്കാരോടും ദേശീയ പതാക പ്രൊഫൈൽ ചിത്രമായി ഉപയോഗിക്കാൻ നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുടെ വീടുകളിൽ മൂന്നു ദിവസം പതാക ഉയർത്താനും പ്രധാനമന്ത്രി അഭ്യർത്ഥിച്ചിരുന്നു. ‘മൻ കീ ബാത്ത്’ റേഡിയോ പ്രഭാഷണത്തിലാണ് ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുടെ വീടുകളിൽ മൂന്നു ദിവസം പതാക ഉയർത്താനും രണ്ടാഴ്ച സമൂഹമാദ്ധ്യമങ്ങളിലെ അക്കൗണ്ടുകളിൽ പ്രൊഫൈൽ ചിത്രമാക്കാനും പ്രധാനമന്ത്രി ആദ്യമായി ആഹ്വാനം ചെയ്തത്.