കിഫ്ബി സാമ്പത്തിക ഇടപാട്; തോമസ് ഐസകിന് വീണ്ടും നോട്ടീസ് അയച്ച് എൻഫോഴ്‌സ്‌മെന്റ്

കൊച്ചി: സിപിഎം നേതാവും മുൻ ധനമന്ത്രിയുമായ തോമസ് ഐസകിന് വീണ്ടും നോട്ടീസ് അയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കിഫ്ബി ഇടപാടുമായി ബന്ധപ്പെട്ടാണ് നടപടി. ഈ മാസം 11 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

കിഫ്ബി ഇടപാട് വിഷയവുമായി ബന്ധപ്പെട്ട് രണ്ടാം തവണയാണ് തോമസ് ഐസകിന് എൻഫോഴ്‌സ്‌മെന്റ് നോട്ടീസ് അയച്ചത്. കിഫ്ബിയുടെ വൈസ് ചെയർമാൻ എന്ന നിലയിലാണ് തോമസ് ഐസകിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടത്. കിഫ്ബി വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചെന്ന പരാതിയിലാണ് എൻഫോഴ്സ്മെന്റ് അന്വേഷണം നടത്തുന്നത്. കേസുമായി ബന്ധപ്പെട്ട് കിഫ്ബി സിഇഒ ഉൾപ്പെടെയുള്ളവരെ ഇഡി ചോദ്യം ചെയ്തിരുന്നു.

കിഫ്ബിക്ക് വിദേശത്ത് നിന്ന് നിക്ഷേപം സ്വീകരിച്ചത് കേന്ദ്ര സർക്കാരിനെ അറിയിച്ചില്ലെന്നും മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നുമാണ് ഉയരുന്ന ആരോപണം. അതേസമയം, ഇഡിയുടെ ഇടപെടൽ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നായിരുന്നു ആദ്യ തവണ നോട്ടീസ് ലഭിച്ചപ്പോൾ തോമസ് ഐസക്ക് പ്രതികരിച്ചത്. എല്ലാ ഏജൻസികളേയും തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം നടപ്പാക്കാനാണ് ബിജെപി സർക്കാർ ഉപയോഗിക്കുന്നത്. ഇപ്പോൾ ഇങ്ങനെയൊരു നീക്കം തനിക്കെതിരെ നടത്തുന്നതിന് പിന്നിൽ ഇഡിക്ക് പല താത്പര്യവമുണ്ടായിരിക്കും. അതിനെ ആ രീതിയിൽ തന്നെ നേരിടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.