പറമ്പികുളം ആളിയാർ കരാർ ലംഘനം; ആശങ്ക അറിയിച്ച് തമിഴ്നാടിന് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. പറമ്പികുളം ആളിയാർ പദ്ധതിയിൽ നിന്ന് കേരളത്തിന് ലഭിക്കേണ്ട അധിക ജലം വിവിധ പദ്ധതികൾക്ക് ഉപയോഗപ്പെടുത്താൻ തമിഴ്നാട് നടപടി സ്വീകരിക്കുന്നതിലുള്ള ആശങ്ക അറിയിച്ചു കൊണ്ടാണ് പിണറായി വിജയൻ തമിഴ്‌നാട് മുഖ്യമന്ത്രിയ്ക്ക് കത്തയച്ചത്. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനാണ് ഇക്കാര്യം അറിയിച്ചത്.

പറമ്പികുളം ആളിയാർ പദ്ധതിയിൽ നിന്ന് കേരളത്തിന് നൽകേണ്ട ജലത്തെക്കുറിച്ചും ചിറ്റൂരിൽ ജലസേചനത്തിന് നൽകേണ്ട ജലത്തെക്കുറിച്ചും പ്രളയ മഴയിൽ ലഭിക്കുന്ന അധിക ജലത്തിൽ കേരളത്തിന് ലഭിക്കേണ്ട വിഹിതത്തെക്കുറിച്ചും കരാറിൽ വ്യക്തമായ വ്യവസ്ഥകളുണ്ട്. മധുരയ്ക്കടുത്തുള്ള ഓട്ടൻഛത്രം, കീരനൂർ, നെയ്ക്കരപ്പട്ടി എന്നിവിടങ്ങളിലേക്കായി 930 കോടി രൂപയുടെ പദ്ധതിക്കാണ് തമിഴ്നാട് ഭരണാനുമതി നൽകിയിരിക്കുന്നത്. എന്നാൽ ഇത് പറമ്പികുളം ആളിയാർ പദ്ധതി കരാറിന്റെ ലംഘനമാണെന്ന് കത്തിൽ പറയുന്നു.

പുതിയ പദ്ധതികൾക്കായി തമിഴ്നാട് ഉപയോഗിക്കുക ആളിയാർ നദിയിൽ നിന്നുള്ള ജലമാണ്. നിലവിൽ കേരളത്തിന് ലഭിക്കേണ്ട 7.25 ടിഎംസി ജലം ലഭിക്കുന്നതിന് പുതിയ പദ്ധതി തടസ്സമാകില്ലെങ്കിലും പ്രളയ മഴയിൽ ലഭിക്കേണ്ട അധിക ജലം ലഭിക്കില്ല. കരാർ പ്രകാരം ഓരോ ജലവർഷവും കേരളത്തിന് ലഭിക്കേണ്ട 7.25 ടിഎംസി പല ഘട്ടങ്ങിലും പൂർണമായി ലഭിക്കാതെ പോകാറുണ്ട്. ഇതിനു പുറമേയാണ് പുതിയ പദ്ധതികളിലൂടെ കൂടുതൽ ജലം വിനിയോഗിക്കാനുള്ള നീക്കം തമിഴ്നാട് നടത്തുന്നത്. പദ്ധതിയുടെ സാങ്കേതികമായ മറ്റുവശങ്ങളും കരാർ നിബന്ധനകളും കത്തിൽ വിശദീകരിച്ചിട്ടുണ്ടെന്നും റോഷി അഗസ്റ്റിൻ കൂട്ടിച്ചേർത്തു.