കേന്ദ്രസഹായത്തെ കുറിച്ചുള്ള കെ സുരേന്ദ്രന്റെ പ്രതികരണം അങ്ങേയറ്റം തെറ്റിദ്ധാരണാജനകവും പരിഹാസ്യവും; കെ എൻ ബാഗോപാൽ

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങാത്തത് കേന്ദ്ര സഹായമുള്ളതിനാലാണ് എന്ന ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ അഭിപ്രായം അങ്ങേയറ്റം തെറ്റിദ്ധാരണാജനകവും പരിഹാസ്യവുമാണെന്ന് കെ എൻ ബാലഗോപാൽ. കേരളത്തിൽ നിന്ന് പിരിച്ചുകൊണ്ടുപോകുന്ന നികുതിയുടെ അർഹമായ പങ്കുപോലും തിരിച്ചു നൽകാതെ കേന്ദ്രം സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കുന്ന ഈ ഘട്ടത്തിലും ഇങ്ങനെയൊക്കെ പറയാൻ കഴിയുന്നതിന് ചില്ലറ ധൈര്യം പോരായെന്ന് അദ്ദേഹം വിമർശിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ജി എസ് ടി നടപ്പിലാക്കിയതോടെ സംസ്ഥാനങ്ങൾക്കുണ്ടായ വരുമാനഷ്ടം പരിഹരിക്കുന്നതിനായി കേന്ദ്രം നൽകിവന്നിരുന്ന ജി എസ് ടി നഷ്ടപരിഹാരം ഈ ജൂണിൽ നിർത്തലാക്കിയതോടെ പ്രതിവർഷം 12000 കോടി രൂപയാണ് സംസ്ഥാന വരുമാനത്തിൽ ഇടിവുണ്ടാകുന്നത്. റവന്യൂ ഡെഫിസിറ്റ് ഗ്രാൻഡിൽ വന്ന കുറവ് ഏകദേശം 7000 കോടി രൂപയാണ്. അതായത് പ്രതിവർഷം ഇരുപതിനായിരത്തിലധികം കോടി രൂപയുടെ അർഹമായ വരുമാനമാണ് കേരളത്തിന് നഷ്ടമാകുന്നത്.

ഇത് കൂടാതെ സംസ്ഥാനത്തിന്റെ അർഹമായ കടമെടുപ്പ് പരിധികുറക്കാനും കേന്ദ്രം ശ്രമിക്കുന്നു .കേന്ദ്രം സംസ്ഥാനങ്ങൾക്ക് തിരികെ നൽകേണ്ട നികുതി വരുമാനത്തിന്റെ 1.92 ശതമാനം വിഹിതമാണ് പതിനഞ്ചാം ധനകാര്യ കമ്മീഷൻ കേരളത്തിന് നിശ്ചയിച്ചിരിക്കുന്നത്. മുൻപ് 3.95 % ഉണ്ടായിരുന്ന വിഹിതമാണ് ഈ നിലയിൽ വെട്ടിക്കുറച്ചത്. 20000 കോടി രൂപയെങ്കിലും ഇത് വഴിയും പ്രതിവർഷ നഷ്ടമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ ഈ കഴിഞ്ഞ ജി എസ് ടി കൗൺസിൽ യോഗത്തിലുൾപ്പെടെ അതിശക്തമായി കേന്ദ്ര നയങ്ങൾക്കെതിരെ രംഗത്ത് വന്നിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ പോലും ജി എസ് ടി നഷ്ടപരിഹാരം അവസാനിപ്പിക്കരുത് എന്ന അഭിപ്രായം പരസ്യമായി ഉന്നയിക്കുകയുണ്ടായി. സാമ്പത്തിക ഫെഡറലിസത്തെ തകർത്ത് സംസ്ഥാന സമ്പദ് വ്യവസ്ഥകളെ ശ്വാസംമുട്ടിക്കാനുള്ള കേന്ദ്ര ഗവൺമെന്റ് നയങ്ങൾക്കെതിരെ സംസ്ഥാനങ്ങളുടെ ഐക്യനിര രൂപപ്പെടേണ്ട ഘട്ടമാണ്. സാമ്പത്തിക ഫെഡറലിസവും സ്വാശ്രയത്വവും തകർക്കുന്ന കേന്ദ്ര നയം രാജ്യതാല്പര്യത്തിനെതിരാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങൾ മാത്രം മുൻനിർത്തി താൻ കൂടി ജീവിക്കുന്ന സ്വന്തം സംസ്ഥാനത്തിനെതിരെ നുണപ്രചാരണം നടത്തുന്നത് ശരിയാണോ എന്ന് ബിജെപി പ്രസിഡന്റ് പരിശോധിക്കണം എന്നു മാത്രമേ ഈ ഘട്ടത്തിൽ മിതമായി പറയുന്നുള്ളൂ. ഇത്തരം വാദങ്ങൾ ജനങ്ങൾ ചിരിച്ചു തള്ളും എന്ന് മനസ്സിലാക്കുന്നത് നല്ലതായിരിക്കുമെന്നും കെ എൻ ബാലഗോപാൽ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങാത്തത് കേന്ദ്ര സഹായമുള്ളതിനാലാണ് എന്ന ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ അഭിപ്രായം അങ്ങേയറ്റം തെറ്റിദ്ധാരണാജനകവും പരിഹാസ്യവുമാണ്. കേരളത്തിൽ നിന്ന് പിരിച്ചുകൊണ്ടുപോകുന്ന നികുതിയുടെ അർഹമായ പങ്കുപോലും തിരിച്ചു നൽകാതെ കേന്ദ്രം സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കുന്ന ഈ ഘട്ടത്തിലും ഇങ്ങനെയൊക്കെ പറയാൻ കഴിയുന്നതിന് ചില്ലറ ധൈര്യം പോരാ.

ജി എസ് ടി നടപ്പിലാക്കിയതോടെ സംസ്ഥാനങ്ങൾക്കുണ്ടായ വരുമാനഷ്ടം പരിഹരിക്കുന്നതിനായി കേന്ദ്രം നൽകിവന്നിരുന്ന ജി എസ് ടി നഷ്ടപരിഹാരം ഈ ജൂണിൽ നിർത്തലാക്കിയതോടെ പ്രതിവർഷം 12000 കോടി രൂപയാണ് സംസ്ഥാന വരുമാനത്തിൽ ഇടിവുണ്ടാകുന്നത്. റവന്യൂ ഡെഫിസിറ്റ് ഗ്രാൻഡിൽ വന്ന കുറവ് ഏകദേശം 7000 കോടി രൂപയാണ്. അതായത് പ്രതിവർഷം ഇരുപതിനായിരത്തിലധികം കോടി രൂപയുടെ അർഹമായ വരുമാനമാണ് കേരളത്തിന് നഷ്ടമാകുന്നത്.

ഇത് കൂടാതെ സംസ്ഥാനത്തിന്റെ അർഹമായ കടമെടുപ്പ് പരിധികുറക്കാനും കേന്ദ്രം ശ്രമിക്കുന്നു .കേന്ദ്രം സംസ്ഥാനങ്ങൾക്ക് തിരികെ നൽകേണ്ട നികുതി വരുമാനത്തിന്റെ 1.92 ശതമാനം വിഹിതമാണ് പതിനഞ്ചാം ധനകാര്യ കമ്മീഷൻ കേരളത്തിന് നിശ്ചയിച്ചിരിക്കുന്നത്. മുൻപ് 3.95 % ഉണ്ടായിരുന്ന വിഹിതമാണ് ഈ നിലയിൽ വെട്ടിക്കുറച്ചത്. 20000 കോടി രൂപയെങ്കിലും ഇത് വഴിയും പ്രതിവർഷ നഷ്ടമുണ്ട് .

രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ ഈ കഴിഞ്ഞ ജി എസ് ടി കൗൺസിൽ യോഗത്തിലുൾപ്പെടെ അതിശക്തമായി കേന്ദ്ര നയങ്ങൾക്കെതിരെ രംഗത്ത് വന്നിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ പോലും ജി എസ് ടി നഷ്ടപരിഹാരം അവസാനിപ്പിക്കരുത് എന്ന അഭിപ്രായം പരസ്യമായി ഉന്നയിക്കുകയുണ്ടായി. സാമ്പത്തിക ഫെഡറലിസത്തെ തകർത്ത് സംസ്ഥാന സമ്പദ് വ്യവസ്ഥകളെ ശ്വാസംമുട്ടിക്കാനുള്ള കേന്ദ്ര ഗവൺമെന്റ് നയങ്ങൾക്കെതിരെ സംസ്ഥാനങ്ങളുടെ ഐക്യനിര രൂപപ്പെടേണ്ട ഘട്ടമാണ്. സാമ്പത്തിക ഫെഡറലിസവും സ്വാശ്രയത്വവും തകർക്കുന്ന കേന്ദ്ര നയം രാജ്യതാല്പര്യത്തിനെതിരാണ്.

സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങൾ മാത്രം മുൻനിർത്തി താൻ കൂടി ജീവിക്കുന്ന സ്വന്തം സംസ്ഥാനത്തിനെതിരെ നുണപ്രചരണം നടത്തുന്നത് ശരിയാണോ എന്ന് ബിജെപി പ്രസിഡന്റ് പരിശോധിക്കണം എന്നു മാത്രമേ ഈ ഘട്ടത്തിൽ മിതമായി പറയുന്നുള്ളൂ. ഇത്തരം വാദങ്ങൾ ജനങ്ങൾ ചിരിച്ചു തള്ളും എന്ന് മനസ്സിലാക്കുന്നത് നല്ലതായിരിക്കും.