ഇന്ത്യ-ഇംഗ്ലണ്ട്; അവസാന ടി-20 യില്‍ ഇന്ത്യക്ക് പരാജയം

ഇംഗ്ലണ്ടിന് എതിരായ അവസാന ടി20യില്‍ 17 റണ്‍സിന്റെ പരാജയം ഏറ്റുവാങ്ങി ഇന്ത്യ. 198-9 എന്ന നിലയിലാണ് ഇന്ത്യയുടെ ഇന്നിങ്‌സ് അവസാനിച്ചത്.

216 എന്ന വിജയ ലക്ഷ്യം തേടി ഇറങ്ങിയ ഇന്ത്യക്ക് അത്ര നല്ല തുടക്കം ആയിരുന്നില്ല ലഭിച്ചത്. രണ്ടാം ഓവറില്‍ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഒരു റണ്‍സുമായി പന്ത് കളം വിട്ടു. പിറകെ 11 റണ്‍സ് വീതം എടുത്ത് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും കളം വിട്ടു. കളികള്‍ ഇന്ത്യ കൈവിടുകയാണ് എന്ന് തോന്നിയപ്പോള്‍ സൂര്യകുമാര്‍ യാദവ് രക്ഷകനായി. ഒരു വശത്ത് ശ്രേയസ് അയ്യറിനെ കാഴ്ചക്കാരനാക്കി സ്‌കൈ വെടിക്കെട്ട് തന്നെ നടത്തി. സിക്‌സും ഫോറും സ്‌കൈയുടെ ബായില്‍ നിന്ന് ഒഴുകി. ശ്രേയസും ഒത്ത് 119 റണ്‍സിന്റെ നാലാം വിക്ക്റ്റ് പാട്ണര്‍ഷിപ്പ്. ഇതില്‍ ഭൂരിഭാഗം റണ്‍സും സൂര്യകുമാറിന്റെ ബാറ്റില്‍ നിന്നായിരുന്നു. ശ്രേയസ് 23 പന്തില്‍ നിന്ന് 28 റണ്‍സുമായി കളം വിട്ടു.

സൂര്യകുമാര്‍ 48 പന്തില്‍ നിന്ന് സെഞ്ച്വറി തികച്ചു. ഇന്ത്യക്കായി ടി20യില്‍ സെഞ്ച്വറി നേടുന്ന അഞ്ചാം താരമായി. 12 ഫോറും അഞ്ച് സിക്‌സും ആ നൂറ് റണ്ണില്‍ ഉണ്ടായിരുന്നു. കളി അവസാനത്തിലേക്ക് പോകുന്നതിനിടയില്‍ 6 റണ്‍സെടുത്ത ദിനേഷ് കാര്‍ത്തികിനെയും 7 റണ്‍സ് എടുത്ത ജഡേജയെയും ഇന്ത്യക്ക് നഷ്ടമായി. ആര് പോയിട്ടും സൂര്യകുമാര്‍ അറ്റാക്ക് തുടര്‍ന്നു. അവസാന രണ്ട് ഓവറില്‍ 41 റണ്‍സ് വേണമായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍. മൊയീന്‍ അലിയുടെ 19ആം ഓവറില്‍ ആദ്യ നാലു പന്തില്‍ 16 റണ്‍സ് അടിച്ച ശേഷം സൂര്യകുമാര്‍ ഔട്ട് ആയി. 55 പന്തില്‍ 117 റണ്‍സ് എടുത്താണ് സൂര്യകുമാര്‍ പോരാട്ടം അവസാനിപ്പിച്ചത്. അവസാന ഓവറില്‍ 21 റണ്‍സ് വേണമായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍. ഇന്ത്യന്‍ വാലറ്റത്തിന് ആ ലക്ഷ്യത്തിനോട് അടുത്ത് എത്താന്‍ ആയില്ല. തോറ്റു എങ്കിലും പരമ്ബര 2-1ന് ഇന്ത്യ സ്വന്തമാക്കി