മസ്‌കിന്റെ നിലപാടില്‍ അതൃപ്തിയറിയച്ച് ട്വിറ്റര്‍ ജീവനക്കാര്‍

ട്വിറ്റര്‍ വാങ്ങുന്നത് സംബന്ധിച്ച കരാര്‍ അവസാനിപ്പിക്കുകയാണെന്ന് എലോണ്‍ മസ്‌ക് പറഞ്ഞതിന് പിന്നാലെ അതൃപ്തി പ്രകടിപ്പിച്ച് ട്വിറ്ററിലെ ജീവനക്കാര്‍. സ്പാം അക്കൗണ്ടുകളെക്കുറിച്ചുള്ള ഡാറ്റ കൈമാറുന്നതില്‍ പരാജയപ്പെട്ടതും ചില എക്‌സിക്യൂട്ടീവുകളെയും റിക്രൂട്ടര്‍മാരെയും വിട്ടയച്ചതും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് പിന്‍മാറ്റത്തിന് കാരണമായി മസ്‌ക് വ്യക്തമാക്കുന്നത്. ഏപ്രിലില്‍ ഉണ്ടാക്കിയ 44 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 3,49,060 കോടി രൂപ) ലയന കരാറിലെ ഒന്നിലധികം വ്യവസ്ഥകള്‍ ട്വിറ്റര്‍ ലംഘിച്ചതായും മസ്‌ക് ചൂണ്ടിക്കാട്ടി.

കരാര്‍ നടപ്പാക്കാനുള്ള നിയമനടപടി സ്വീകരിക്കാന്‍ ബോര്‍ഡ് പദ്ധതിയിട്ടിട്ടുണ്ടെന്ന് ട്വിറ്റര്‍ ചെയര്‍മാന്‍ അറിയിച്ചു. 2021 അവസാനത്തോടെ ട്വിറ്ററില്‍ ജീവനക്കാരുടെ എണ്ണം 7,500-ലധികം ആയതും മസ്‌ക് ചൂണ്ടിക്കാട്ടിയിരുന്നു.

വ്യാജ അക്കൗണ്ടുകളുടെ എണ്ണം സംബന്ധിച്ച കണക്കുകള്‍ ട്വീറ്റര്‍ നല്‍കുന്നില്ലെന്ന് എലോണ്‍ മസ്‌ക് മുന്‍പ് പറഞ്ഞിരുന്നു. അതുകൊണ്ട് ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള കരാറില്‍ നിന്ന് താന്‍ പിന്മാറുമെന്ന് മസ്‌ക് നേരത്തെ സൂചിപ്പിച്ചിരുന്നു. അന്ന് ആകെയുള്ള അക്കൗണ്ടില്‍ അഞ്ചു ശതമാനത്തില്‍ താഴെയാണ് ട്വീറ്ററിലെ വ്യാജ അക്കൗണ്ടെന്നായിരുന്നു ട്വീറ്ററിന്റെ സ്ഥീരികരണം. എന്നാലത് തെറ്റാണെന്നും 20 ശതമാനത്തോളം വ്യാജ അക്കൗണ്ടുണ്ട് എന്നുമാണ് മസ്‌ക് പറഞ്ഞത്. ട്വിറ്റര്‍ അക്കൗണ്ടുകളിലെ വ്യാജന്റെയും യഥാര്‍ഥ അക്കൗണ്ടുകളുടെയും കണക്ക് കൊടുത്തില്ല എങ്കില്‍ കമ്ബനി വാങ്ങാനുള്ള കരാറില്‍ നിന്ന് പിന്മാറുമെന്നാണ് അഭിഭാഷകന്‍ മുഖേന അയച്ച മെയിലില്‍ മസ്‌ക് പറഞ്ഞിരുന്നു