സര്‍ക്കാര്‍ നിരന്തരം വേട്ടയാടുന്നു; സ്വപ്നയെ പുറത്താക്കി എച്ച്ആര്‍ഡിഎസ്‌

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരായ അന്വേഷണം സ്ഥാപനത്തെ ബാധിക്കുന്നുവന്നതിനാല്‍ സ്വപ്നയെ പുറത്താക്കി എച്ച്ആര്‍ഡിഎസ് പുറത്താക്കി. സര്‍ക്കാര്‍ നിരന്തരം വേട്ടയാടുന്നുവെന്നും എച്ച്ആര്‍ഡിഎസ് ഭരണകൂട ഭീകരതയുടെ ഇരയായെന്നും വാര്‍ത്താകുറിപ്പില്‍ വിശദീകരിക്കുന്നു. മുഖ്യമന്ത്രി സഭയില്‍ നടത്തിയ പരാമര്‍ശം പരാതിയായി പരിഗണിച്ചാണ് നടപടി. എന്നാല്‍, സ്ഥാപനത്തിന്റെ ഉപദേശക സമിതിയില്‍ സ്വപ്ന തുടരും.

‘സ്വപ്നയ്‌ക്കൊപ്പം സ്വര്‍ണ്ണക്കടത്ത് കേസിലെ കൂട്ടുപ്രതിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന എം ശിവശങ്കര്‍ ഐഎഎസിനെ സര്‍ക്കാര്‍ ജോലിയില്‍ തിരികെ പ്രവേശിച്ച് ഉന്നത പദവിയില്‍ തുടരാന്‍ അനുവദിച്ചു. അതുകൊണ്ടുതന്നെ സ്വപ്നയ്ക്ക് ജോലി നല്‍കുന്നതില്‍ തെറ്റില്ല എന്ന് കരുതി. കേസില്‍ കുറ്റവിമുക്തനാകാത്ത ശിവശങ്കര്‍ സര്‍ക്കാര്‍ സര്‍വീസില്‍ വിവിധ വകുപ്പുകളുടെ ഭരണം നടത്തി പൊതുഖജനാവില്‍ നിന്ന് പണം കൈപ്പറ്റുന്നുണ്ട്. എച്ച്ആര്‍ഡിഎസ് സ്വന്തം ഫണ്ടില്‍ നിന്നാണ് സ്വപ്നയ്ക്ക് ശമ്ബളം നല്‍കുന്നത്.’- വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഫെബ്രുവരിയിലാണ് പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എച്ച്ആര്‍ഡിഎസില്‍ സിഎസ്ആര്‍ ഡയറക്ടറായി 43,000രൂപ ശമ്പളത്തില്‍ സ്വപ്നയ്ക്ക് നിയമനം നല്‍കിയത്. എന്നാല്‍, ഇതിന് ശേഷം മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ എച്ച്ആര്‍ഡിഎസാണെന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചിരുന്നു. സ്വപ്നയ്ക്ക് നിയമസഹായമടക്കം എച്ച്ആര്‍ഡിഎസ് ഒരുക്കി നല്‍കുകയും ചെയ്തിരുന്നു. നാല് മാസത്തോളം പാലക്കാട് ജോലി ചെയ്തിരുന്ന സ്വപ്ന കഴിഞ്ഞ ആഴ്ച മുതല്‍ കൊച്ചിയിലേക്ക് താമസം മാറുകയും വര്‍ക്ക് ഫ്രം ഹോം അടിസ്ഥാനത്തില്‍ എച്ച്ആര്‍ഡിഎസില്‍ ജോലി ചെയ്യുന്നു എന്നും അറിയിച്ചിരുന്നു.