മരണങ്ങളെ ചികിത്സാ പിഴവെന്ന് പ്രചാരണം നടത്തുന്നത് നിരാശാജനകം; പ്രതികരണവുമായി ഐഎംഎ

തിരുവനന്തപുരം: പാലക്കാട് തങ്കം ആശുപത്രിയിൽ പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ പ്രതികരണവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. മരണങ്ങളെ ചികിത്സാ പിഴവെന്ന് പ്രചാരണം നടത്തുന്നത് നിരാശാജനകമാണെന്ന് ഐഎംഎ വ്യക്തമാക്കി.

കാര്യക്ഷമമായ ചികിത്സ നൽകിയാലും ചിലപ്പോൾ രോഗിയെ രക്ഷിക്കാൻ കഴിയാതെ വരാറുണ്ടെന്ന് ഐഎംഎ ചൂണ്ടിക്കാട്ടി. ഈ സാഹചര്യം സമൂഹം മനസിലാക്കണമെന്നും ഐഎംഎ അറിയിച്ചു.

അതേസമയം, ചികിത്സാപിഴവ് ആരോപണത്തിൽ പാലക്കാട് തങ്കം ആശുപത്രി ചൊവ്വാഴ്ച്ച വിശദീകരണം നൽകും. 11 മണിക്ക് പാലക്കാട് പ്രസ് ക്ലബ്ബിൽ വിശദീകരണം നടത്തുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

അമിത രക്തസ്രാവമുണ്ടായതാണ് ഐശ്വര്യയുടെ മരണ കാരണമെന്നാണ് പ്രാഥമിക വിവരം. വിശദമായ റിപ്പോർട്ട് ലഭിച്ചാലേ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കൂവെന്ന് പാലക്കാട് ഡിവൈഎസ്പി അറിയിച്ചു.

ചികിത്സാപിഴവിനെ തുടർന്നാണ് ഐശ്വര്യ പ്രസവത്തോടെ മരിച്ചതെന്നാണ് ബന്ധുക്കൾ ആരോപിച്ചിരുന്നത്. സംഭവത്തിൽ ആശുപത്രിക്കെതിരെ മനപൂർവമല്ലാത്ത നരഹത്യക്ക് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.