നൂപുർ ശർമ്മ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ തനിക്ക് വ്യക്തിപരമായ അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നു; വെളിപ്പെടുത്തലുമായി സുപ്രീം കോടതി ജസ്റ്റിസ്

ന്യൂഡൽഹി: പ്രവാചക നിന്ദ പരാമർശം നടത്തി വിവാദത്തിലായ മുൻ ബിജെപി വക്താവ് നൂപുർ ശർമ്മ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ തനിക്ക് വ്യക്തിപരമായ അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നുവെന്ന വെളിപ്പെടുത്തലുമായി സുപ്രീം കോടതി ജസ്റ്റിസ് ജെ ബി പർദിവാല. വിധി പ്രസ്താവനകളുടെ പേരിൽ ന്യായാധിപന്മാരെ അധിക്ഷേപിക്കുന്നത് അപകടകരമായ പ്രവണതയാണെന്ന് അദ്ദേഹം പറഞ്ഞു. നൂപുർ ശർമ്മയെ വിമർശിച്ച സുപ്രീം കോടതി ബഞ്ചിലെ അംഗമായിരുന്നു ജസ്റ്റിസ് ജെ ബി പർദിവാല.

ജഡ്ജിമാർക്കെതിരെ വസ്തുനിഷ്ഠമായ വിമർശനങ്ങൾ ഉയരുന്നതിൽ തെറ്റില്ലെങ്കിലും വിധിപ്രസ്താവനകളുടെ അന്തസ്സത്തയെ തകർക്കുന്ന നടപടികൾ ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാവാൻ പാടില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിധിപ്രസ്താവനകളിലെ പരാതികൾക്ക് പരിഹാരം കാണുന്നത് സമൂഹമാദ്ധ്യമങ്ങളല്ലെന്നും അതിന് ജഡ്ജിമാരുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പ്രവാചക നിന്ദ പരാമർശം നടത്തിയ നൂപുർ ശർമ്മ രാജ്യത്തോട് നിരുപാധികം മാപ്പ് പറയണമായിരുന്നുവെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നത്. നൂപുർ ശർമ്മയുടെ എല്ലില്ലാത്ത നാവ് രാജ്യത്താകെ വികാരങ്ങൾക്ക് തീപിടിപ്പിച്ചെന്നും ഇപ്പോൾ രാജ്യത്ത് സംഭവിക്കുന്നതിനെല്ലാം ഈ സ്ത്രീ മാത്രമാണ് ഉത്തരവാദിയെന്നുമായിരുന്നു ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ.ബി പർദിവാല എന്നിവർ ഉൾപ്പെട്ട ബെഞ്ച് പറഞ്ഞത്.

മാപ്പ് പറഞ്ഞിട്ടുണ്ടെന്ന് നൂപുറിന്റെ അഭിഭാഷകൻ മനിന്ദർ സിംഗ് പറഞ്ഞപ്പോൾ ആരുടെയെങ്കിലും വികാരം വ്രണപ്പെട്ടെങ്കിൽ എന്ന ഉപാധിയോടെയാണ് മാപ്പ് പറഞ്ഞതെന്നും അത് സ്വീകാര്യമല്ലെന്നും മാദ്ധ്യമങ്ങളിലൂടെ രാജ്യത്തോട് നൂപുർ ശർമ്മ നിരുപാധികം മാപ്പ് പറയണമെന്ന് കോടതി ആവശ്യപ്പെട്ടു. നൂപുർ ശർമ്മ രാഷ്ട്രീയ പാർട്ടിയുടെ വക്താവായിരിക്കാം. അതുകൊണ്ട് അധികാരത്തിന്റെ പിൻബലമുണ്ടെന്നും നിയമത്തെ മാനിക്കാതെ എന്തും പറയാമെന്നും കരുതിയോയെന്നും കോടതി ചോദിച്ചിരുന്നു.

തനിക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ ചാർജ് ചെയ്ത കേസുകൾ ഡൽഹിയിലേക്ക് മാറ്റാൻ നൂപുർ ശർമ്മ സമർപ്പിച്ച ഹർജി പരിഗണിക്കാൻ വിസമ്മതിച്ചുകൊണ്ടായിരുന്നു സുപ്രീം കോടതിയുടെ പരാമർശം. കേസുകൾ ഡൽഹിയിലേക്ക് മാറ്റാൻ മനസ്സാക്ഷി അനുവദിക്കുന്നില്ലെന്നും കോടതി പറഞ്ഞിരുന്നു.