മദ്രസ പഠനം അല്ല കുട്ടികൾക്ക് നൽകേണ്ടത്; വിദ്യാഭ്യാസമാണ് കുട്ടികൾക്ക് വേണ്ടതെന്ന് ഗവർണർ

തിരുവനന്തപുരം: ഉദയ്പൂരിലെ അക്രമ സംഭവങ്ങളിൽ പ്രതികരണവുമായി കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംഭവം ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതുപോലെയുള്ളവ എതിർക്കപ്പെടുക തന്നെ വേണമെന്നും ഇത്തരം നയങ്ങൾ മുസ്ലീമിന്റേതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മദ്രസ പഠനം അല്ല കുട്ടികൾക്ക് നൽകേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പൊതു പാഠ്യപദ്ധതിയിൽ അടിസ്ഥാനമായ വിദ്യാഭ്യാസമാണ് കുട്ടികൾക്ക് വേണ്ടത്. 14 വയസ്സ് വരെ പ്രാഥമിക വിദ്യാഭ്യാസം കിട്ടേണ്ടത് കുട്ടികളുടെ അവകാശം ആണ്. 14 വയസ്സ് വരെ പ്രത്യേക പഠനം കുട്ടികൾക്ക് നൽകേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു.

മദ്രസകളിൽ പഠിപ്പിക്കുന്ന കാര്യങ്ങൾ പരിശോധിക്കണം.തലയറുക്കുന്നതാണോ മറുപ്രവൃത്തി എന്ന് കുട്ടികളെ പഠിപ്പിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. ഇതാണോ നിയമം എന്ന് കുട്ടികളെ പഠിപ്പിക്കുന്നുണ്ടോ എന്ന് നോക്കണം. ഇത് വിശ്വാസത്തിന്റെ ഭാഗമാണോ എന്ന് കുട്ടികളെ പഠിപ്പിക്കുന്നുണ്ടോയെന്നും പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മതനിയമങ്ങൾ എഴുതിയത് മനുഷ്യനാണെന്നും ഖുർആനിൽ ഉള്ളത് അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.