തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ സംബന്ധിച്ച വിവാദങ്ങള്‍ക്ക് നിയമസഭയില്‍ പ്രതിപക്ഷത്തിന് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ‘സ്വര്‍ണക്കടത്ത് കേസില്‍ എന്തോ പുതിയ കാര്യം സംഭവിച്ചു എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നാല് ഏജന്‍സികള്‍ രണ്ടു വര്‍ഷം അന്വേഷിച്ചിട്ടും എങ്ങുമെത്താത്ത കേസാണിത്. ഒരു കച്ചിത്തുരുമ്പെങ്കിലും കിട്ടിയിരുന്നെങ്കില്‍ പ്രമേയാവതാരകന്റെ പാര്‍ട്ടിക്കാര്‍ ഇവിടെ ആരെയെങ്കിലും ബാക്കിവെക്കുമായിരുന്നോ. തീയില്ലാത്തിടത്ത് പുക കണ്ടെത്തിയെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമിക്കുന്നത്’- മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രി പറഞ്ഞത്
ഒരു തെളിവിന്റെയും പിന്‍ബലമില്ലാതെയാണ് സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ ഈ വനിത ആരോപണവുമായി വന്നിരിക്കുന്നത്. രഹസ്യമൊഴിയില്‍ ഉള്ളതായി പറയുന്ന കാര്യങ്ങള്‍ എങ്ങനെയാണ് പ്രതിപക്ഷം സമ്പാദിച്ചത്. കേസില്‍ പ്രതിയായ വനിതയ്ക്ക് എല്ലാ ഭൗതിക സാഹചര്യങ്ങളും ഒരുക്കിക്കൊടുക്കുന്നുണ്ട്. അതൊരു വ്യക്തിയല്ല, സംഘടനയാണ് ചെയ്യുന്നത്. ആ സംഘടനയ്ക്ക് വ്യക്തമായ സംഘപരിവാര്‍ ബന്ധമുണ്ട്. ജോലിയും സുരക്ഷയും വക്കീലും എല്ലാം അവരുടെവകയാണ്. ചെല്ലുംചെലവും കൊടുത്ത് വളര്‍ത്തുന്നതുപോലെ ഒരു ഏര്‍പ്പാടാണിത്.
സ്വപ്നയുടെ ആരോപണം സംബന്ധിച്ച് അന്വേഷണം നടക്കേണ്ട എന്ന താല്‍പര്യം ഒരു ഘട്ടത്തിലും സംസ്ഥാന സര്‍ക്കാരിനില്ല. നിയമത്തിന്റെ വഴിയിലൂടെയാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സഞ്ചരിച്ചിട്ടുള്ളത്. സുതാര്യമായ ഒരന്വേഷണമാണ് ആരോപണങ്ങള്‍ സംബന്ധിച്ച് നടക്കുന്നത്. വസ്തുതകള്‍ ന്യായയുക്തമായി പുറത്തുവരണം എന്ന ആഗ്രഹമാണ് സര്‍ക്കാരിനും ജനങ്ങള്‍ക്കും ഉള്ളത്. എന്നാല്‍ ഇതില്‍നിന്ന് മുതലെടുക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഇവരുടെ തിരക്കഥയിലെ സൃഷ്ടിയാണ് ഇടനിലക്കാര്‍.
സംസ്ഥാനത്തെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഇടനിലക്കാരന്‍ എന്നു പറയുന്ന ആളുമായി ഫോണില്‍ സംസാരിച്ചു എന്ന ആരോപണവും ഇവിടെ ഉയര്‍ന്നു. ഇതിന്റെ കുറ്റം സര്‍ക്കാരിനു മേല്‍ കെട്ടിവെക്കാനാണ് ശ്രമം നടന്നത്. ഒരു ഘട്ടത്തിലും ഇടനിലക്കാരെ നിയോഗിക്കേണ്ട ആവശ്യം ഞങ്ങള്‍ക്കില്ല. ഏതെങ്കിലും ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് വഴിവിട്ട നടപടിയോ വീഴ്ചയോ ഉണ്ടായതായി ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി സ്വീകരിക്കാന്‍ മടിയുമില്ല.
സംഘപരിവാര്‍ സ്ഥാപനത്തിന്റെ, വക്കീലിന്റെ ചരടുവലിക്കൊത്ത് നീങ്ങുന്നവരുടെ ശബ്ദം പ്രതിപക്ഷം ആവുന്നത്ര ഉച്ചത്തില്‍ ഉയര്‍ത്താന്‍ ശ്രമിക്കുന്നു. സ്വര്‍ണംകൊടുത്തയച്ചതാര്, സ്വര്‍ണം കിട്ടിയത് ആര്‍ക്ക് ഇത്തരത്തിലുള്ള ചോദ്യങ്ങളൊന്നും കോണ്‍ഗ്രസില്‍നിന്നോ ബിജെപിയില്‍നിന്നോ പ്രതീക്ഷിക്കേണ്ടതില്ല. കാരണം, ഇതിനൊക്കെ ഉത്തരം പറയേണ്ടത് ബിജെപിയും അന്വേഷണ ഏജന്‍സികളുമാണ്. അത്തരം ചോദ്യങ്ങള്‍ ചോദിച്ചാല്‍ അതിലൂടെ വിഷമത്തിലാകുന്നത് ബിജെപിയാണ്. അവര്‍ ഉത്തരം പറയേണ്ട ചോദ്യങ്ങളൊന്നും പ്രതിപക്ഷത്തുനിന്ന് ഉണ്ടാകില്ല. ബിജെപിയും പ്രതിപക്ഷവും തമ്മിലുള്ള കൂട്ടുകച്ചവടമാണ് ഇവിടെ വെളിവാകുന്നത്. ആ വനിതയെ സംരക്ഷിക്കുംവിധത്തിലാണ് ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ പ്രസ്താവനയും അടിന്തര പ്രമേയ നോട്ടീസിന്റെ ഉള്ളടക്കവും.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പുള്ള മാസങ്ങളില്‍ ഉന്നയിച്ച കാര്യങ്ങള്‍ തന്നെയാണ് വീണ്ടും കുത്തിപ്പൊക്കി കൊണ്ടുവന്നിരിക്കുന്നത്. കസ്റ്റംസ് ഡ്യൂട്ടി വെട്ടിച്ച് വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്നെങ്കില്‍ അത് കേന്ദ്ര ഏജന്‍സികളുടെ വീഴ്ചയാണ്. ഇതുമായി ബന്ധപ്പെട്ട ആളുകളെ അന്വേഷണ പരിധിയില്‍ കൊണ്ടുവരാത്തത് ആരുടെ കുറ്റമാണ്. കേന്ദ്ര സര്‍ക്കാരിനുവേണ്ടി രക്ഷാകവചം തീര്‍ക്കുന്ന ജോലി എന്തിനാണ് കോണ്‍ഗ്രസ് കേരളത്തില്‍ ചെയ്യുന്നത്.
രാഹുല്‍ ഗാന്ധിയെ ഇ.ഡി ചോദ്യംചെയ്യുമ്പോള്‍ അതിനെ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന രീതി ഞങ്ങള്‍ ചെയ്യുന്നില്ല. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ വൈരനിര്യാതനത്തിന് ദുരുപയോഗിക്കുന്നു എന്ന നിലപാട് തന്നെയാണ് ഞങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്.
ഇടനിലക്കാരെ ഏര്‍പ്പെടുത്തിയെന്ന ആരോപണം നട്ടാല്‍ കുരുക്കാത്ത നുണയാണ്. എന്നാല്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി എന്ത് പറയണം, ഏത് പറയണം എന്ന് ഇടനിലക്കാര്‍ വഴി തീരുമാനിക്കുന്നതിന് ബിജെപിയും അതിന്റെ കൂടെ പ്രതിപക്ഷവും ചേരുന്നു എന്നല്ലേ സംശയിക്കേണ്ടത്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുടെ ചീട്ടുകൊട്ടാരം തകരാന്‍ അധികസമയം വേണ്ടിവരില്ല.